തിരുവനന്തപുരം: കണ്ണൂരിലെ സ്വകാര്യ ആയുര്‍വേദ കേന്ദ്രവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളെ കരുതലോടെ കൈകാര്യം ചെയ്യാന്‍ സിപിഎം തീരുമാനം. വിവാദത്തിന്‍റെ ഇരുവശത്തുമായി നില്‍ക്കുന്നത് സിപിഎമ്മിന്‍റെ പ്രധാന നേതാക്കളായ ഇ.പി ജയരാജനും പി.ജയരാജനുമാണ് എന്നതിനാലാണിത്. ഇരുവരും കണ്ണൂരില്‍ നിന്നുള്ള പ്രധാന നേതാക്കളാണെന്നതും സിപിഎമ്മിന്‍റെ ജാഗ്രത കൂട്ടുന്നു.
തള്ളാനും കൊള്ളാനും വയ്യ: ഇരു നേതാക്കളില്‍ ഒരാള്‍ക്കെതിരെ മാത്രമായി ഒരു നടപടിയെന്നത് വിഭാഗീയതയ്ക്ക് കാരണമാകുമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. ആരോപണ വിധേയനായ ഇ.പി ജയരാജന്‍ സിപിഎം കേന്ദ്രകമ്മറ്റിയംഗവും ആരോപണം ഉന്നയിച്ച പി.ജയരാജന്‍ സംസ്ഥാന സമിതി അംഗവുമാണ്. മാത്രമല്ല ഇരു നേതാക്കള്‍ക്കും അണികള്‍ക്കിടയില്‍ കാര്യമായ പിന്തുണയുമുണ്ട്. അതിനാലാണ് ഇന്നലെ അവസാനിച്ച സംസ്ഥാന സമിതിയില്‍ പരസ്‌പര ആരോപണങ്ങളും പൊട്ടിത്തെറികളുമുണ്ടായിട്ടും അത്തരത്തില്‍ ഒന്നും സംഭവിച്ചില്ലെന്ന തരത്തില്‍ പ്രതികരണങ്ങള്‍ സിപിഎം നേതാക്കളില്‍ നിന്നുണ്ടാകുന്നത്.
ആരോപണം ഇങ്ങനെ: സംസ്ഥാന സമിതി യോഗത്തില്‍ ജയരാജന്‍മാര്‍ തമ്മില്‍ രൂക്ഷമായ വാക്‌പോരാണ് നടന്നത്. അനധികൃത സ്വത്ത് സമ്പാദനം ഇ.പി ജയരാജന്‍ നടത്തിയെന്നായിരുന്നു പി.ജയരാജന്‍ ഉന്നയിച്ച ആരോപണം. കണ്ണൂരിലെ വൈദേകം എന്ന ആയുര്‍വേദ റിസോര്‍ട്ടില്‍ ഇപിക്ക് നിക്ഷേപമുണ്ടെന്നും പി.ജയരാജന്‍ ഉന്നയിച്ചിരുന്നു. ഇ.പി ജയരാജന്‍ പങ്കെടുക്കാതിരുന്ന സംസ്ഥാന സമിതിയിലായിരുന്നു പി.ജയരാജന്‍ ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്‌തിരുന്നു.
ഇ.പിയുടെ മറുപടി: തനിക്ക് നിക്ഷേപമില്ലെന്നും ഭാര്യയ്ക്കും മകനുമാണ് നിക്ഷപമുളളതെന്നും ഇത് അനധികൃതമായ നിക്ഷേപമല്ലെന്നുമായിരുന്നു ഇ.പി സെക്രട്ടേറിയറ്റില്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ആരോപണം ഉന്നയിക്കപ്പെട്ട ഇ.പിയും പി.ജയരാജനും ഒരുമിച്ചു പങ്കെടുത്ത സംസ്ഥാന സമിതിയിലാണ് കൈവിട്ടുപോകുന്ന തരത്തിലേക്ക് വിഷയങ്ങളെത്തിയത്. തന്നെ അഴിമതിക്കാരനാക്കാന്‍ ശ്രമിക്കുന്നുവെന്ന് ഇ.പി ജയരാജന്‍ ആരോപിച്ചു. രാഷ്‌ട്രീയ ജീവിതവും വ്യക്തിജീവിതവും ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ഇതവസാനിപ്പിച്ചില്ലെങ്കില്‍ പൊതുപ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കുമെന്നും ഇ.പി വികാരാധീനനായി പ്രതികരിച്ചിരുന്നു.
പി.ജയരാജനുമുണ്ട് പറയാനേറെ: എന്നാല്‍ വസ്‌തുതകളുടെ അടിസ്ഥാനത്തിലായിരുന്നു ആരോപണം ഉന്നയിച്ചതെന്നായിരുന്നു പി.ജയരാജന്‍റെ മറുപടി. ആരോപണം ഉന്നയിച്ചതിന്‍റെ പേരില്‍ തന്നെ ആക്രമിക്കുകയാണെന്നും ഇതവസാനിപ്പിക്കണമെന്നും പി.ജയരാജനും ആവശ്യപ്പെട്ടു. ഇതോടെയാണ് അന്വേഷണ സമിതിയെന്ന തീരുമാനമെടുത്തത്. കേന്ദ്രകമ്മറ്റിയംഗം കൂടി ഉള്‍പ്പെട്ട് വിവാദമായതിനാല്‍ പിബി അംഗങ്ങള്‍പ്പെട്ട സമിതിയാകും വിഷയം പരിശോധിക്കുക. വിവാദങ്ങളും വിമര്‍ശനങ്ങളും സംബന്ധിച്ച് പരസ്യ പ്രതികരണമോ മാധ്യമ ചര്‍ച്ചകളില്‍ ഭാഗമാകുകയോ ചെയ്യരുതെന്ന കര്‍ശന നിര്‍ദേശവും യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നല്‍കിയിട്ടുണ്ട്.
മാധ്യമക്കണ്ണ് വെട്ടിച്ച്: സംഭവങ്ങളെ കുറിച്ചുളള വാര്‍ത്തകളെ മാധ്യമ സൃഷ്‌ടി എന്നാരോപിച്ച് അവഗണിക്കാനാണ് സിപിഎം തീരുമാനം. ഇന്നലെ മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെ തന്നെ രൂക്ഷമായി വിമര്‍ശിച്ച് ഇ.പി ജയരാജന്‍ ഫേസ്ബുക്ക് പോസ്‌റ്റും ഇട്ടിരുന്നു. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ മാധ്യമങ്ങള്‍ പ്രസിദ്ധികരിക്കുകയാണ്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇപി വ്യക്തമാക്കി. ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോള്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും വാര്‍ത്തകളെ നിഷേധിച്ചു. കണ്ണൂര്‍ ജില്ലാകമ്മറ്റി ഇക്കാര്യം പരിശോധിച്ചതാണെന്നും ഇനി ഒരു സമിതിയുടെ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു ഗോവിന്ദന്‍റെ പ്രതികരണം. ഇത്തരത്തില്‍ ഈ വിഷയത്തില്‍ മാധ്യമങ്ങളില്‍ നിന്നടക്കം അകലം പാലിച്ച് മുന്നോട്ട് പോകാനാണ് സിപിഎം ശ്രമം.