തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളിൽ ശനിയാഴ്‌ച പ്രവൃത്തി ദിനമെന്ന തീരുമാനത്തിലുറച്ച് സർക്കാർ. അധ്യാപക സംഘടനകൾ ഈ തീരുമാനത്തിന് പിന്തുണ നൽകിയതായി മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സമാന്തരമായി ഓൺലൈൻ ക്ലാസുകൾ എടുക്കണമെന്ന് സർക്കാരിന് നിർബന്ധ ബുദ്ധിയില്ല. ആവശ്യാനുസരണം ക്ലാസുകൾ നടത്തിയാൽ മതിയെന്നും മന്ത്രി നിർദേശിച്ചു.
സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങുന്നതിന് മുന്നോടിയായി ജില്ലാ കളക്‌ടർമാരുടെ നേതൃത്വത്തിൽ യോഗം ചേരാൻ നിർദ്ദേശിച്ചിട്ടുണ്ട്. മുന്നൊരുക്കങ്ങൾ ജില്ലാ ഭരണകൂടം വിലയിരുത്തണം. ഫെബ്രുവരി 21 മുതൽ സ്‌കൂളുകൾ മുഴുവൻസമയ പ്രവർത്തനം നടത്തുന്നതിന് മുന്നോടിയായി അധ്യാപക സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി കൂടിയാലോചന നടത്തി.
മാർഗരേഖയിൽ നിർദേശങ്ങൾ ചർച്ച ചെയ്‌തു. കൂടിയാലോചനയില്ലാതെ മാർഗരേഖയിറക്കിയതിൽ അധ്യാപക സംഘടനകളുടെ വിമർശനം ഉൾക്കൊള്ളുന്നതായി വ്യക്തമാക്കിയ മന്ത്രി നിർദേശങ്ങളുമായി സഹകരിക്കണമെന്നും സംഘടനകളോട് അഭ്യർഥിച്ചു.