തിരുവനന്തപുരം: നെയ്യാറ്റിൻകര മഞ്ചംകോട് സിഎസ്ഐ പള്ളിയിൽ ഒരു വിഭാഗം വിശ്വാസികൾ തമ്മിൽ ഏറ്റുമുട്ടി. നിരവധി പേർക്ക് പരിക്ക്. സംഭവത്തിൽ 20 പേർക്കെതിരെ ആര്യങ്കോട് പൊലീസ് കേസെടുത്തു.
സിഎസ്ഐ മഹാ ഇടവകയുടെ സിൽവർ ജൂബിലിയുടെയും, സൗത്ത് ഡയോസിസിൻ്റെ പ്ലാറ്റിനം ജൂബിലിയുടെയും ഭാഗമായി നടത്തുന്ന വിളംബരജാഥയെ മഞ്ചംകോട് പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണം നടക്കുന്നതിനാൽ ജാഥയെ പള്ളിയങ്കണത്തിൽ പ്രവേശിപ്പിക്കില്ലെന്ന നിലപാടിൽ വിശ്വാസികൾ ഉറച്ചുനിന്നു. ഇത് തർക്കത്തിനിടയാക്കി.
പൊലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ജാഥയെ പിന്തുടർന്ന് എത്തിയവരും, പള്ളിയിൽ ഉണ്ടായിരുന്നവരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. രണ്ടുദിവസം മുമ്പ് പളുകൽ സിഎച്ച്‌സി ചർച്ചിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു.