തിരുവനന്തപുരം: പൊലീസിനെതിരെയും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സിപിഎം സമ്മേളനങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നുവെന്ന മാധ്യമ വാര്‍ത്തകള്‍ ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരി ബാലകൃഷ്ണൻ നിലപാട് വ്യക്തമാക്കിയത്.
ചില സംഭവങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുള്ള വിമര്‍ശനങ്ങള്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ ഉണ്ടായതായി ലേഖനത്തില്‍ പറയുന്നുണ്ട്. അരലക്ഷം പേരുള്ള പൊലീസ് സേന യന്ത്രമനുഷ്യരുടേതല്ല. സംസ്‌കാരത്തിനു നിരക്കാത്ത പ്രവൃത്തി തുടരുന്ന പൊലീസ് സേനാംഗങ്ങളെയോ ഉദ്യോഗസ്ഥരെയോ സേനയില്‍ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: പൊലീസ് അതിക്രമങ്ങള്‍ എല്ലാ ദിവസവും ആവര്‍ത്തിക്കുന്ന 'ഒറ്റപ്പെട്ട' സംഭവമെന്ന് വി.ഡി സതീശന്‍
ഈ നയസമീപനത്തില്‍ ഊന്നി ചില വിമര്‍ശനങ്ങളാണ് സമ്മേളനത്തില്‍ ഉയര്‍ന്നതെന്നാണ് ലേഖനത്തില്‍ കോടിയേരി വ്യക്തമാക്കുന്നത്. ഇന്ത്യയിലെ തന്നെ തിളങ്ങുന്ന മുഖമായി പൊലീസിനെ വളര്‍ത്തിയത് ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടിന്‍റെയും സമര്‍ഥമായ ഇടപെടലിന്‍റെയും ഫലമായിട്ടാണ്.
ഭരണകുത്തക സി.പി.എമ്മിനല്ല
പൊലീസിനെ നിയന്ത്രിക്കുന്നത് സംസ്ഥാന സര്‍ക്കാരും ആഭ്യന്തരവകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനുമാണ്. ഇക്കാര്യത്തില്‍ അനാവശ്യമായ ഇടപടല്‍ സിപിഎമ്മിന്‍റെ ഭാഗത്ത് നിന്നുണ്ടാകില്ല. സി.പി.എം നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫ് ഭരണമാണ് സംസ്ഥാനത്തുള്ളതെങ്കിലും പൊലീസിന്‍റെയോ മറ്റേതെങ്കിലും വകുപ്പുകളുടെയോ ഭരണ കുത്തക സി.പി.എമ്മിനല്ല. പൊലീസില്‍ അനാവശ്യമായ ഇടപെടല്‍ പാടില്ലെന്ന് സി.പി.എം പ്രവര്‍ത്തകരോട് ശക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ന്യായമായ കാര്യങ്ങള്‍ക്കു വേണ്ടി സി.പി.എം പ്രവര്‍ത്തകര്‍ക്ക് പൊലീസ് സ്റ്റേഷനുകളില്‍ ചെല്ലാം. പക്ഷേ, പൊലീസിന്റെ നീതിനിര്‍വഹണത്തില്‍ ഇടപെടാന്‍ പാടില്ല എന്നതാണ് പാര്‍ടി നിലപാട്. കൊടും കുറ്റവാളികള്‍ക്കുവേണ്ടി ആരും ഇടപെടുകയും ചെയ്യരുത്.
സി.പി.എം, കേരള പൊലീസ് എന്നിവയെ ബന്ധിപ്പിച്ച് തീയില്ലാതെ പുക സൃഷ്ടിക്കാനുള്ള കുരുട്ടുവിദ്യകളാണ് ഇപ്പോള്‍ നടക്കുന്നതെന്ന വിമര്‍ശനവും കോടിയേരി ലേഖനത്തില്‍ ഉന്നയിച്ചിട്ടുണ്ട്.