തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് വ്യാപനത്തിന്‍റെ തോത് കുറയുന്നതു കൊണ്ടാണ് ഇത്തരമൊരു സാധ്യത സർക്കാർ പരിശോധിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്കൂൾ തലത്തിലെ ഉയർന്ന ക്ലാസുകളും കോളജുകളുമാണ് തുറന്നു പ്രവർത്തിക്കാൻ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് വിദഗ്‌ധരുമായി വിശദമായ ചർച്ച നടത്തി തീരുമാനമെടുക്കും. ചെറിയ ക്ലാസിലെ കുട്ടികൾക്ക് ഈ അധ്യയനവർഷം ക്ലാസുകൾ തുടങ്ങാൻ കഴിയുമോയെന്നത് സംശയമാണ്. വിദഗ്‌ധരുമായി ചർച്ച ചെയ്തത് മുൻകരുതൽ നിർദേശങ്ങളെല്ലാം പാലിച്ചാകും ഉന്നത വിദ്യാഭ്യാസ മേഖല പ്രവർത്തിക്കുന്നതിനെ കുറിച്ച് പരിഗണിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ രോഗവ്യാപനം കുറയുന്നുണ്ട്. എന്നാൽ കൊവിഡിന്‍റെ രണ്ടാം തരംഗത്തെ കരുതിയിരിക്കണം. പല രാജ്യങ്ങളിലും രണ്ടാം തരംഗവും മൂന്നാം തരംഗവും രൂക്ഷമായിരുന്നു. ജാഗ്രതയിലെ വീഴ്ചയാണ് ഇതിനു കാരണം. പലപ്പോഴും ജാഗ്രതയില്ലാതെ പ്രവർത്തിക്കുന്ന ഭക്ഷണശാലകളാണ് രോഗബാധയക്ക് കാരണമാകുന്നത്. അതുകൊണ്ടുതന്നെ എല്ലാവരും ജാഗ്രത പുലർത്തണം. കൊവിഡ് പ്രോട്ടോകോൾ പാലിക്കാത്ത ഭക്ഷണശാലകൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഏർപ്പെട്ടവരും കൊവിഡ് രോഗബാധ സംബന്ധിച്ച് ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.