തിരുവനന്തപുരം: കെടിഡിഎഫ്‌സിയുടെ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധികൾക്ക് ഉത്തരവാദി കെഎസ്ആർടിസി ആണെന്ന വാർത്തയ്ക്ക് അടിസ്ഥാനമില്ലെന്ന് സിഎംഡി ബിജു പ്രഭാകർ (Biju Prabhakar About KTDFC Financial Crisis). നിലവിൽ അദ്ദേഹം അവധിയിലാണ്. വർഷങ്ങൾക്കു മുൻപ് എടുത്ത തെറ്റായ തീരുമാനങ്ങളുടെ ഫലമായി ഉണ്ടായ പ്രതിസന്ധിയാണ് കെടിഡിഎഫ്‌സിയുടേതെന്നും (Kerala Transport Development Finance Corporation-KTDFC) ബിജു പ്രഭാകർ വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.
കാലങ്ങളായി സർക്കാർ കെഎസ്ആർടിസിക്ക് നേരിട്ട് പണം നൽകുന്നതിന് പകരം ബസ് വാങ്ങാനും ശമ്പളത്തിനുമൊക്കെ ഭീമമായ പലിശക്ക് കെടിഡിഎഫ്‌സിയിൽ നിന്നും തുക കടം എടുത്ത് കൊടുത്തതുകൊണ്ടുണ്ടായ പ്രതിസന്ധിയാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നത്തെ സർക്കാരോ ഇന്നത്തെ കെടിഡിഎഫ്‌സി മാനേജ്‌മെന്‍റോ കെഎസ്ആർടിസി മാനേജ്‌മെന്‍റോ ഇതിന് ഉത്തരവാദിയല്ല.
നഷ്‌ടം ഉണ്ടാക്കിക്കൊണ്ടിരുന്ന ഒരു സ്ഥാപനത്തിന് 16.5% പലിശ നിരക്കിൽ കടം കൊടുക്കുമ്പോൾ ആ സ്ഥാപനത്തിന് തിരിച്ചടവിനുള്ള പാങ്ങുണ്ടോ എന്ന് ആരും തിരക്കിയില്ല. സാധാരണ ജനങ്ങൾ സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന തുക അതിനേക്കാൾ ഉയർന്ന തുക പലിശ ഇനത്തിൽ നൽകാമെന്ന് വിശ്വസിപ്പിച്ചുകൊണ്ട് കെടിഡിഎഫ്‌സിയിലേക്ക് നിക്ഷേപമായി സ്വീകരിച്ചു. ഇത് അതിനേക്കാൾ ഉയർന്ന പലിശക്ക് നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസിക്ക് 16.5 ശതമാനം പലിശക്കു കൊടുക്കുകയും കെഎസ്ആർടിസി അത് ഉപയോഗിച്ച് 20 ശതമാനമോ 16.5 ശതമാനമോ പലിശയിൽ കൂടുതൽ ഉണ്ടാക്കി തിരിച്ചടയ്ക്കുന്നത് പ്രായോഗികമല്ലെന്ന സാഹചര്യം നിലനിൽക്കെ ദൈനംദിന ചെലവ് എങ്ങനെയെങ്കിലും നടക്കട്ടെ എന്ന് ചിന്തിച്ചതിന്‍റെ പ്രതിസന്ധിയാണ് ഇപ്പോൾ വന്നിരിക്കുന്നത്.
ഒരു ദിവസമോ ഒരു വർഷമോ കൊണ്ടുണ്ടാക്കിയ കടം അല്ല ഇത്. അന്നത്തെ രീതി ഇതായിരുന്നു. എവിടെയെങ്കിലും പണം കടമായി ലഭിക്കുമ്പോൾ പിന്നീട് തിരികെ സർക്കാർ തന്നെ അടക്കാം എന്ന് കരുതിക്കാണുമെന്നും ഇന്ന് തെറ്റായി തോന്നുമെങ്കിലും അത് അന്നത്തെ ശെരിയാണെന്നും ബിജു പ്രഭാകർ വ്യക്തമാക്കി. ലോൺ പുനഃക്രമീകരണം മുഖേന കഴിഞ്ഞ പിണറായി സർക്കാർ കെടിഡിഎഫ്‌സിയുടെ കടം ബാങ്ക് കൺസോർഷ്യത്തിലേക്കു മാറ്റിയതിനാൽ ഇപ്പോൾ ഉണ്ടായ പ്രതിസന്ധിയുടെ കാഠിന്യം കുറഞ്ഞു. കെടിഡിഎഫ്‌സിയുടെ പ്രതിസന്ധിക്ക് കെഎസ്ആർടിസി മാനേജ്മെന്‍റോ ജീവനക്കാരോ ഉത്തരവാദികളല്ല.
കെഎസ്ആർടിസിയുടെ സ്ഥലത്ത് നാല് കൊമേഴ്സ്യൽ കോപ്ലക്‌സുകൾ കെടിഡിഎഫ്‌സിക്ക് ബൂട്ട് (BOOT) അടിസ്ഥാനത്തിൽ നടത്താൻ സർക്കാർ അനുവാദം നൽകിയിട്ടുണ്ട്. അതിൽ നിന്ന് കെഎസ്ആർടിസിക്ക് 50 ശതമാനം വരുമാനം ലഭിക്കുമെന്നാണ് സർക്കാർ ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിക്ക് ലഭിച്ച വാടക 3.01 കോടി രൂപയാണ്. വാടക ഇനത്തിൽ 50 കോടിയോളം രൂപ ലഭിക്കാനുണ്ട്. സർക്കാർ ഗ്യാരന്‍റി ഉള്ളതുകൊണ്ടാണ് രാമകൃഷ്‌ണ മിഷന് 55 കോടി രൂപ കൊടുത്തത്. കെഎസ്ആർടിസി അല്ല ആ തുക കൊടുത്തത്.
കെഎസ്ആർടിസിയുടെ ഹെഡ് ഓഫ് അക്കൗണ്ടിൽ നിന്നും കെഎസ്ആർടിസിയ്ക്ക് ലോൺ എന്ന കണക്കിൽപ്പെടുത്തിയാണ് സർക്കാർ പണം തിരികെ കൊടുത്തത്. മറ്റു നിക്ഷേപകരുടെ ആവശ്യം സർക്കാർ പരിശോധിച്ചു വരുന്നതിനിടെയാണ് ചിലർ കോടതിയിൽ പോയത്. എല്ലാത്തിനും കെഎസ്ആർടിസിയെ കുറ്റം പറയുന്നതിനു മുൻപ് ഈ വസ്‌തുതകൾ മനസിലാക്കണമെന്നും ബിജു പ്രഭാകർ വാർത്താക്കുറിപ്പിൽ കൂട്ടിച്ചേർത്തു.
ALSO READ: ട്രാവൽ കാർഡുമായി കെഎസ്ആർടിസിയില്‍ കയറുന്നവർ അറിയാൻ... കയ്യില്‍ കാശില്ലെങ്കില്‍ പണി പാളും