തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സുപ്രീംകോടതി എടുത്ത നിലപാട് ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ബഫർ സോൺ ഉൾപ്പെട്ട സ്ഥലങ്ങൾ ജനവാസമേഖലയിൽ ഉൾപ്പെട്ടതാണോ അല്ലയോ എന്ന വസ്‌തുത കോടതിയെ ധരിപ്പിക്കേണ്ടതുണ്ടെന്നും അതിനുവേണ്ടിയുള്ള ഫീൽഡ് സർവേ തുടരുകയാണെന്നും മന്ത്രി പറഞ്ഞു. ബഫർസോൺ സംബന്ധിച്ച കരട് വിജ്ഞാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന സുപ്രീംകോടതി വിധിയെക്കുറിച്ച് പ്രതികരിക്കവെയായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ന് വൈകുന്നേരം ജസ്റ്റിസ്, തോട്ടത്തിൽ രാധാകൃഷ്‌ണൻ അധ്യക്ഷനായ സമിതി യോഗം ചേരുന്നുണ്ടെന്നും സ്ഥിതിഗതികൾ വിലയിരുത്തുമെന്നും മന്ത്രി അറിയിച്ചു. കഴിയുന്നത്ര വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിവരങ്ങൾ കേന്ദ്രത്തെ ബോധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ബഫർ സോൺ വിഷയം കേരളത്തിൽ വലിയ ആശയക്കുഴപ്പം ഉണ്ടാക്കി എന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് സുപ്രീംകോടതിയുടെ നിലപാട്. കേരളത്തിന്‍റെയും കേന്ദ്രത്തിന്‍റെയും കർഷക സംഘടനകളുടെയും ഹർജി തിങ്കളാഴ്‌ച ഒരുമിച്ച് പരിഗണിക്കും എന്നും കോടതി അറിയിച്ചു.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച പരിസ്ഥിതി ലോല പ്രദേശങ്ങളെ ബഫർ സോൺ മേഖലയിൽ നിന്ന് ഒഴിവാക്കണമെന്ന കേന്ദ്രത്തിന്‍റെ ഹർജിയോട് കേരളം കക്ഷി ചേരുകയായിരുന്നു. ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച നിലപാട് എടുത്തത്. കേരളം ഉൾപ്പെടെ ഉന്നയിക്കുന്ന വിഷയങ്ങളെ പൊതുവായി പരിഗണിച്ച് സമഗ്ര സമീപനം ആകും ഉചിതം എന്ന് അമിക്കസ് ക്യൂറി കെ.പരമേശ്വർ ചൂണ്ടിക്കാട്ടി.
ഇതുസംബന്ധിച്ച് കൃത്യമായ ഉത്തരവ് തിങ്കളാഴ്‌ച ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ബഫർ സോൺ വിധി കേരളത്തിൽ ഒട്ടേറെ പേരെ ബാധിക്കുന്നതാണെന്നും വലിയ ആശങ്ക സൃഷ്‌ടിച്ചിട്ടുണ്ടെന്നും പെരിയാർ പ്രൊട്ടക്ഷൻ വാലി മൂവ്മെന്‍റിന് വേണ്ടി ഹാജരായ അഭിഭാഷകൻ വി കെ ബിജു ചൂണ്ടിക്കാട്ടി. സീനിയർ അഭിഭാഷകൻ ജയന്തി ഗുപ്‌ത, സ്റ്റാൻഡിങ് കൗൺസിൽ നിഷ രാജൻ ശങ്കര്‍ എന്നിവര്‍ കേരളത്തിനുവേണ്ടി ഹാജരായി.