പത്തനംതിട്ട: സ്‌ത്രീകളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള നിയമ പരിരക്ഷ ദുരുപയോഗം ചെയ്യരുതെന്ന് വനിതാ കമ്മിഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കുകയായിരുന്നു കമ്മിഷനംഗം. സ്വത്ത്, വസ്‌തു, അതിര്‍ത്തി തര്‍ക്കങ്ങൾ, തൊഴിലിടങ്ങളിലെ പ്രശ്നങ്ങള്‍, കുടുംബപ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് നിരവധിപേര്‍ കമ്മിഷന്‍ മുമ്പാകെ എത്തി.
2017ല്‍ പരാതി നല്‍കിയ ശേഷം വാദിയും പ്രതിയും പരസ്‌പരം ഹാജരാകാതിരുന്ന കേസിലെ ഇരു കക്ഷികളെയും കമ്മിഷന്‍ അദാലത്തില്‍ എത്തിക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു. 72 പരാതികള്‍ അദാലത്തില്‍ പരിഗണനക്ക് ലഭിച്ചു. ഇതില്‍ 28 പരാതികള്‍ തീര്‍പ്പായി. നാല് പരാതികള്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടിന് അയച്ചിട്ടുണ്ട്. 40 പരാതികള്‍ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും.
വനിതാ കമ്മിഷന്‍ ഇന്‍സ്‌പെക്‌ടര്‍ എം. സുരേഷ് കുമാര്‍, വനിതാ സെല്‍ ഇന്‍സ്പെക്ടര്‍ എം. ഹസീനാ ബീവി, ലീഗല്‍ പാനല്‍ ഉദ്യോഗസ്ഥരായ അഡ്വ. സബീന, അഡ്വ. സീമ, അഡ്വ.കെ.ജെ. സിനി തുടങ്ങിയവര്‍ പങ്കെടുത്തു.