പത്തനംതിട്ട: അടൂർ പഴകുളത്ത് വിവാഹം കഴിഞ്ഞ് ആദ്യരാത്രി നവവധുവിനൊപ്പം ചെലവഴിച്ച ശേഷം സ്വര്‍ണവും പണവുമായി മുങ്ങിയ യുവാവിനെ അടൂർ പൊലീസ് അറസ്റ്റ് ചെയ്‌തു. കായംകുളം എം.എസ്.എച്ച്‌എസ്.എസിന് സമീപം തെക്കേടത്ത് തറയില്‍ അസറുദ്ദീന്‍ റഷീദ് (30)ആണ് അറസ്റ്റിലായത്.
പഴകുളം സ്വദേശിനിയായ നവവധുവിന്‍റെ 30 പവന്‍റെ ആഭരണങ്ങളില്‍ പകുതിയും, വിവാഹത്തിന് നാട്ടുകാര്‍ സംഭാവന നല്‍കിയ 2.75 ലക്ഷം രൂപയുമായാണ് യുവാവ് മുങ്ങിയത്. വധുവിന്‍റെ പിതാവിന്‍റെ പരാതിയിലാണ് അറസ്റ്റ്. വിശ്വാസ വഞ്ചനയ്ക്കാണ് പൊലീസ് കേസെടുത്തത്.
നടന്നത് രണ്ടാം വിവാഹം
ജനുവരി 30നായിരുന്നു യുവതിയുമായി അസറുദ്ദീന്‍റെ വിവാഹം നടക്കുന്നത്. മതാചാരപ്രകാരമായിരുന്നു വിവാഹം. 31ന് പുലര്‍ച്ചെ മൂന്നു മണിയോടെ സുഹൃത്തിന് അപകടം പറ്റിയെന്നും താന്‍ ചെന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകണമെന്നും പറഞ്ഞ് അസറുദ്ദീന്‍ വധുഗൃഹത്തില്‍ നിന്നും പോകുകയായിരുന്നു.
ആദ്യം ഫോണിൽ ലഭിച്ചുവെങ്കിലും പിന്നീട് ഫോൺ സ്വിച്ച്ഓഫ് ആകുകയായിരുന്നു. സംശയം തോന്നിയ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് സ്വർണവും പണവും നഷ്‌ടപ്പെട്ടതായി കണ്ടെത്തിയത്. തുടർന്നാണ് കുടുംബം പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിൽ അസറുദ്ദീന്‍ രണ്ട് വർഷം മുൻപ് ആലപ്പുഴ ചേപ്പാട് സ്വദേശിനിയെ വിവാഹം കഴിച്ചതായി കണ്ടെത്തി. ആദ്യ ഭാര്യയുടെ വീട്ടിൽ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
ALSO READ: 'ബജറ്റ് പ്രഖ്യാപനങ്ങള്‍ സ്വാഗതാര്‍ഹം'; ദീര്‍ഘ വീക്ഷണത്തോടെയുള്ളതെന്ന് സാമ്പത്തിക വിദഗ്‌ധ