പത്തനംതിട്ട: സംസ്ഥാനത്തെ മുഴുവന്‍ ആളുകളെയും വാക്‌സിനേഷന്‍റെ ഭാഗമാക്കുമെന്ന് സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിരോധം യുദ്ധകാലയടിസ്ഥാനത്തില്‍
കൊവിഡ് മഹാമാരിയെ അതിജീവിക്കാന്‍ വാക്‌സിനേഷന്‍ അല്ലാതെ മറ്റൊരു വഴിയില്ല. ഇതുവരെ വാക്‌സിനെടുക്കാത്ത എല്ലാവരെയും വാക്‌സിനെടുക്കാന്‍ പ്രേരിപ്പിക്കണം. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കിയത്.
കഴിഞ്ഞ നിയമസഭാ അസംബ്ലിയില്‍ കൊവിഡ് മൂന്നാം തരംഗം ഉണ്ടായാല്‍ എല്ലാ ജില്ലാ, താലൂക്ക് തുടങ്ങിയ ആശുപത്രികളിലും ചുരുങ്ങിയത് 10 ഐസലേഷന്‍ വാര്‍ഡുകളെങ്കിലും സംഘടിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി ഒരു തരംഗം ഉണ്ടായാല്‍ അതിനെ പ്രതിരോധിക്കാനും നേരിടാനും കരുത്താര്‍ജിച്ച ആരോഗ്യ സംവിധാനം സൃഷ്ടിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തദ്ദേശ സ്ഥാപനങ്ങളുടേത് സ്തുത്യര്‍ഹ സേവനം
നെടുമ്പ്രം ഗ്രാമപഞ്ചായത്തും കുടുംബശ്രീയും കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ സംഭാവന ചെയ്‌തതോടെ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ജനകീയ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തുകയായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നിരവധി സംഭാവനകള്‍ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും, സഹകരണ സ്ഥാപനങ്ങളും കൊവിഡ് പ്രതിരോധത്തില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
'ശ്രീ'യായി കുടുംബശ്രീ
സ്ത്രീ ശാക്തീകരണം വഴി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലൂടെ സഹകരണ വകുപ്പിന്‍റെയും സര്‍ക്കാരിന്‍റെയും സഹായത്തോടെ കൊവിഡ് പ്രതിരോധത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ഈ കാലഘട്ടത്തിന്‍റെ സ്പന്ദനം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാൻ കുടുംബശ്രീക്ക് കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.
50,000 രൂപയാണ് നെടുമ്പ്രം പഞ്ചായത്തിലെ കുടുംബശ്രീയുടെ വകയായി ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കിയത്. പ്രളയം, കൊവിഡ് എന്നീ പ്രതിസന്ധികളെ നേരിടാന്‍ കുടുംബശ്രീകള്‍ക്കു നല്‍കിയ വായ്പയ്ക്കു സര്‍ക്കാര്‍ നല്‍കിയ സബ്ഡിഡിയിലെ ചെറിയ വിഹിതം സമാഹരിച്ചാണു ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കിയതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള കുടുംബശ്രീയുടെ വിഹിതം കൈമാറിയതും.
ഗ്രാമപഞ്ചായത്തിലെ 13 വാര്‍ഡിലെയും ഓരോ കുട്ടിക്ക് വീതമാണ് മൊബൈല്‍ ഫോണ്‍ കൈമാറിയത്. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള കുടുംബശ്രീയുടെ വിഹിതം മന്ത്രി സ്വീകരിക്കുകയും കൊവിഡ് വാക്‌സിനേഷന്‍ സെന്‍ററുകളിലേക്ക് കൂടുതല്‍ സൗകര്യങ്ങള്‍ക്കായി ന്യൂ ടെസ്റ്റാമെന്‍റ് ചര്‍ച്ച് ഓഫ് ഇന്ത്യ നല്‍കിയ കസേരകള്‍ പഞ്ചായത്തിനുവേണ്ടി ഏറ്റു വാങ്ങുകയും ചെയ്‌തു.
ALSO READ: സര്‍ഫാസി ആക്‌ട്: വിയോജിപ്പ് കേന്ദ്രത്തെ നേരത്തെ അറിയിച്ചിട്ടുണ്ടെന്ന് വിഎൻ വാസവൻ