മലപ്പുറം: പാവപ്പെട്ടവരുടെ ചികിത്സാസഹായ പദ്ധതിയായിരുന്ന കാരുണ്യ ഫണ്ട് നിർത്തലാക്കിയതിനെതിരെ പ്രക്ഷോഭവുമായി കിഡ്നി ട്രാൻസ്പ്ലാൻറ് ഫാമിലി ചാരിറ്റബിൾ സൊസൈറ്റി. കാരുണ്യ ഫണ്ട് പുനഃസ്ഥാപിക്കുന്നത് വരെ ശക്തമായ പ്രക്ഷോഭം നടത്താനാണ് സംഘടനയുടെ തീരുമാനം.
പാവപ്പെട്ടവർക്ക് ഏറെ ആശ്വാസകരമായിരുന്ന പദ്ധതികളിൽ ഒന്നായിരുന്നു കാരുണ്യ ഫണ്ട് പദ്ധതി. പദ്ധതി അട്ടിമറിക്കാനുള്ള നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കിഡ്നി ട്രാൻസ്പ്ലാൻറ് ഫാമിലി ചാരിറ്റബിൾ സൊസൈറ്റി. ചികിത്സാ സഹായ പദ്ധതി പുനരാരംഭിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.
നാലായിരത്തോളം ഡയാലിസിസ് രോഗികൾക്കും വൃക്ക മാറ്റി വെച്ച 600 രോഗികൾക്കും ഏറ്റവും വലിയ സഹായമായി മാറിയിരുന്ന പദ്ധതി സർക്കാർ അട്ടിമറിക്കുന്നതായാണ് ആരോപണം. പദ്ധതി അട്ടിമറിക്കാനുള്ള സർക്കാർ തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ ജില്ലയിലെ വൃക്കരോഗികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് സംഘടന.
കാരുണ്യ ഫണ്ടിന് പകരമായി ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ഇൻഷുറൻസുകൾ ലഭ്യമാകുമെന്നാണ് സർക്കാർ വാദം എന്നാൽ അത് രോഗികൾക്ക് മരുന്ന് വാങ്ങാനുള്ള സഹായമാകില്ലെന്നും അതിനാൽ കാരുണ്യ പദ്ധതി തന്നെ യാഥാർഥ്യമാക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം.