പത്തനംതിട്ട : റാന്നിയിൽ നിയന്ത്രണം വിട്ട കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് വീട്ടുമുറ്റത്ത് കിടന്ന മറ്റൊരു കാറിനുമുകളിൽ പതിച്ചു. ഇടിയുടെ ആഘാതത്തിൽ മൂന്നുമാസം പ്രായമുള്ള കുഞ്ഞ് കാറിൽ നിന്നും തെറിച്ചുപോയി. കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മണ്ണടിശാല മേരികോട്ടേജ് ലീലാമ്മ ഡിക്രൂസ്, മകന്‍ ബിബിന്‍ ഡിക്രൂസ്, ഭാര്യ, ഇവരുടെ രണ്ടുമക്കൾ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്‌ച രാത്രി 7.30ഓടെ മന്ദമരുതി-വെച്ചൂച്ചിറ റോഡില്‍ ആനമാടത്തിന് സമീപമായിരുന്നു അപകടം. ബിബിനും കുടുംബവും റാന്നിയില്‍ നിന്ന് മണ്ണടിശാലയിലേക്ക് പോകുകയായിരുന്നു. കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട കാര്‍ 25 അടി താഴ്‌ചയിലേക്ക് മറിഞ്ഞു. പുത്തന്‍പുരയ്ക്കല്‍ മോഹന്‍ ജേക്കബിന്റെ വീട്ടുമുറ്റത്തേക്കാണ് കാര്‍ മറിഞ്ഞത്.
ഇടിയുടെ ആഘാതത്തിൽ ഇരുകാറുകളും തകർന്നു. ശബ്‌ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. കാറുകള്‍ക്കും വീടിന്റെ ഭിത്തിയ്ക്കും ഇടയില്‍ വീണുകിടന്ന കുഞ്ഞിനെ വീട്ടുകാർ പുറത്തെടുത്തു. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ കാറിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞ് റാന്നി അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. അപകടസമയത്ത് വീട്ടുകാര്‍ ആരും പുറത്തില്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.