പത്തനംതിട്ട: 'പന്ത്രണ്ട്' സിനിമയ്‌ക്ക് എതിരെ വക്കീല്‍ നോട്ടിസുമായി തിരക്കഥാകൃത്ത് ഷാജി കാരയ്‌ക്കല്‍. ചിത്രത്തിന്‍റെ തിരക്കഥ തന്‍റേത് ആണെന്ന അവകാശവാദം ഉന്നയിച്ച് സിനിമയുടെ അണിയറക്കാര്‍ക്ക് എതിരെയാണ് തിരക്കഥാകൃത്ത് രംഗത്ത് എത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ സംവിധായകന്‍ ലിയോ തദേവൂസ്, നിര്‍മാതാവ് വിക്‌ടര്‍ എബ്രഹാം ഉൾപ്പെടെയുള്ളവർക്കാണ് വക്കീല്‍ നോട്ടിസ് അയച്ചത്.
ഒരു കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ് തിരക്കഥാകൃത്ത് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ വക്കീല്‍ നോട്ടിസ് അയച്ചത്. പത്തനംതിട്ടയിൽ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2019 മേയ് ഒന്നിന് താന്‍ എഴുതിയ 'ഈശോ വക്കീലാണ്' എന്ന തിരക്കഥയാണ് ചെറിയ മാറ്റങ്ങളോടെ 'പന്ത്രണ്ടി'ലൂടെ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ഷാജിയുടെ പരാതി.
ഈ തിരക്കഥ സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന തന്‍റെ സുഹൃത്തായ ബിനു മുരളിക്ക് ഉൾപ്പെടെ വായിക്കാനായി നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിനു 'പന്ത്രണ്ട്' സിനിമയുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ടെന്നും ഷാജി പറഞ്ഞു. 2021 ഓഗസ്‌റ്റ് ഏഴിന് തിരക്കഥ ഫേസ്‌ബുക്കിലും, എട്ടിന് തിരക്കഥ ലോകം എന്ന ഫേസ്‌ബുക്ക് പേജിലും പ്രസിദ്ധീകരിച്ചതുമാണ്.
നേരത്തെ തിരക്കഥ സംവിധായകന്‍ നാദിർഷായ്‌ക്ക് വായിക്കാൻ നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുന്‍പ് നാദിര്‍ഷായുമായി തര്‍ക്കമുണ്ടായിട്ടുണ്ട്. ഇപ്പോള്‍ പകര്‍പ്പവകാശ നിയമ പ്രകാരമാണ് നിയമ നടപടികളിലേക്ക് കടക്കുന്നത്', ഷാജി കാരയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു.
Also Read: 'കാലു വയ്യാത്തതല്ലേ ചേട്ടാ, ഓടല്ലേ'; തിയേറ്ററില്‍ നിന്നും ഇറങ്ങി ഓടി നടൻ ഷൈന്‍ ടോം ചാക്കോ