പത്തനംതിട്ട: ശബരിമല-മാളികപ്പുറം ക്ഷേത്രത്തില്‍ ഗണപതി വിഗ്രഹ പ്രതിഷ്ഠ നടന്നു. മാളികപ്പുറം ക്ഷേത്രത്തിന് സമീപത്താണ് ഗണപതിയെ പ്രതിഷ്ഠിച്ചത്. മാളികപ്പുറം ദേവിയുടെ വലതുഭാഗത്തായി തീര്‍ത്ത ചെറിയൊരു ശ്രീകോവിലിലായിരുന്നു തിങ്കളാഴ്ച ഉച്ചയ്ക്ക് 12.15നുള്ള മുഹൂര്‍ത്തത്തില്‍ ഗണപതി പ്രതിഷ്ഠ. ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിന് മുന്നിലെ നമസ്‌കാര മണ്ഡപത്തിൽ വർഷങ്ങളായി വെച്ച് പൂജ ചെയ്‌തിരുന്ന ഗണപതിയുടെ വിഗ്രഹമാണ് ദേവപ്രശ്ന വിധി പ്രകാരം മാളികപ്പുറത്ത് പ്രതിഷ്ഠിച്ചത്.
ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമികത്വത്തിലായിരുന്നു പ്രതിഷ്ഠാ ചടങ്ങുകൾ. പ്രതിഷ്ഠയ്ക്ക് ശേഷം വിഘ്നേശ്വരന് കലശാഭിഷേകവും പൂജയും നടത്തി. ശബരിമല സ്പെഷ്യൽ കമീഷണർ മനോജ്, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാര വാര്യർ, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജേന്ദ്രൻ നായർ തുടങ്ങിയവർ പ്രതിഷ്ഠാചടങ്ങിൽ പങ്കെടുത്തു.
ഇടവമാസ പൂജകൾ പൂത്തിയാക്കി 19ന് രാത്രി 8ന് ഹരിവരാസനം പാടി ശബരിമല ക്ഷേത്രനട അടയ്ക്കും. ശബരിമല പ്രതിഷ്ഠാ വാർഷിക ദിന പൂജകൾക്കായി ക്ഷേത്രനട ഈ മാസം 22ന് വൈകിട്ട് വീണ്ടും തുറക്കും. 23ന് പൂജകൾ നടത്തി രാത്രി നട അടയ്ക്കും. മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത് ജൂൺ 14ന് വൈകുന്നേരമായിരിക്കും. ജൂണ്‍ 15 മുതൽ 19 വരെ ക്ഷേത്ര നട തുറന്നിരിക്കും.
Also read: കാനറാ ബാങ്ക് തട്ടിപ്പ് പ്രതിയെ പത്തനംതിട്ടയിലെത്തിച്ചു; അന്വേഷണം ക്രൈം ബ്രാഞ്ചിന്