പാലക്കാട്: പുതൂർ പഞ്ചായത്തിൽ മുള്ളി സർക്കാർ സ്‌കൂളിന്‍റെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ഒരാഴ്‌ചയിൽ കൂടുതൽ പഴക്കമുള്ള മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടെത്തി. മുള്ളി സ്വദേശി ദ്വരയുടെ (65) മൃതദേഹമാണ് കണ്ടെത്തിയത്. സ്‌കൂളിൽ ഉപയോഗിക്കാതെ കിടക്കുന്ന സ്റ്റാഫ് ക്വാർട്ടേഴ്‌സിലാണ് മൃതദേഹം കിടന്നിരുന്നത്.
തിങ്കൾ രാവിലെ തൊഴിലുറപ്പ് ജോലിക്ക് എത്തിയവരാണ് പരിസരത്ത് ദുർഗന്ധം വമിക്കുന്ന വിവരം അധ്യാപകരെ അറിയിച്ചത്. കുടുംബത്തിൽ നിന്ന് അകന്നു കഴിയുകയായിരുന്ന ദ്വര ആളില്ലാത്ത ഈ ക്വാർട്ടേഴ്‌സിലായിരുന്നു അന്തിയുറങ്ങിയിരുന്നത്. രണ്ടാഴ്‌ചയായി ദ്വര ബന്ധുവീട്ടിൽ പോയതായിരിക്കുമെന്നാണ് പ്രദേശവാസികൾ കരുതിയത്.
അഗളി പൊലീസ് കെ.ബി ഹരികൃഷ്‌ണന്‍റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം അഗളി സാമൂഹികാരോഗ്യകേന്ദ്രത്തിലെ മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: നാഗമ്മ, സുബ്രഹ്മണ്യൻ, രാജു, റാണി.
Also Read: സെക്രട്ടേറിയറ്റിലെ ഗുരുതര സാഹചര്യം; സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത