പാലക്കാട്: കൊടുവായൂർ കേരളപുരം അഗ്രഹാരം രഥോത്സവ ആഘോഷങ്ങള്‍ക്ക് തുടക്കമായി. കൊവിഡ് പശ്‌ചാത്തലത്തിൽ അതീവ സുരക്ഷയിലാണ് ഇത്തവണ വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രം രഥോത്സവത്തിനൊരുങ്ങിയത്. ധനുമാസത്തിലെ വെളുത്ത പക്ഷത്തെ തിരുവാതിര നാളായ തിങ്കളാഴ്‌ച രഥോത്സവത്തിന് തുടക്കം കുറിച്ചു.
രാവിലെ ആറിന് ധനുർ ലഗ്നത്തിൽ നടക്കുന്ന ആർദ്ര ദർശനത്തോടെയാണ് ചടങ്ങ് തുടങ്ങിയത്. തുടർന്ന് രഥ പൂജ, യാത്രാദാനം എന്നീ ചടങ്ങുകളുമുണ്ടായി. രാവിലെ ഏഴിന് ധനുർ ലഗ്നത്തിൽ രഥാരോഹണം നടന്നു. പൂർണാഭിഷേകം കഴിഞ്ഞുള്ള ദേവകളെ വാദ്യമേളങ്ങളുടെ അകമ്പടിയിൽ പ്രദക്ഷിണം ചെയ്ത് രഥങ്ങളിലേക്ക് ആനയിക്കുന്ന രഥാരോഹണവും പിന്നീട് തിരുമഞ്ചനവും അരങ്ങേറി.
Also Read: തൃശൂരില്‍ സഞ്ചിയില്‍ പൊതിഞ്ഞ് നവജാതശിശുവിന്‍റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി
രഥോത്സവത്തിലെ മുഖ്യ ആകർഷണമായ രഥ പ്രയാണത്തിലും ഏറെ പ്രത്യേകതയുണ്ട്. കേരളപുരം അഗ്രഹാര വീഥികളാൽ തമിഴ് ഭാഷയിൽ 'ഓം' എന്ന അക്ഷരം എഴുതുമ്പോഴുള്ള ആകൃതിയിലാണ് രഥ പ്രയാണം. മൂന്നു ദേവ രഥങ്ങൾ അഗ്രഹാര വീഥിയിലൂടെ 1600 മീറ്റർ പ്രയാണം നടത്തും. തിങ്കളാഴ്ച പുതു തെരുവ്, ഗോകുലതെരുവ് എന്നിവടങ്ങളിൽ പ്രദക്ഷിണം നടത്തി ഗോകുല തെരുവിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിനു മുന്നിൽ എത്തുന്നതോടെ ഒന്നാം ദിവസത്തെ രഥ പ്രദക്ഷിണം സമാപിക്കും.
ബുധനാഴ്ച്ച ഗ്രാമവാസികൾ മൗനവ്രതം ആചരിക്കും
രണ്ടാം ദിവസം മൊക്ക് തെരുവ്, ഇരട്ട തെരുവ്, എന്നിവിടങ്ങളിലും പ്രദക്ഷിണം ചെയ്ത് രാത്രി വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെത്തുന്നതോടെ പ്രദക്ഷിണം സമാപിക്കും. ബുധനാഴ്ച്ച പുലർച്ചെ 2.30 മുതൽ പല്ലക്കുകച്ചേരിയും തുടർന്ന് കുളത്തേരും നടക്കും. പിന്നീട് ഗ്രാമവാസികൾ മൗനവ്രതത്തിലാണ്. വ്യാഴാഴ്ച്ച രാവിലെ മഞ്ഞൾ നീരാട്ട് എഴുന്നള്ളത്ത് ഉണ്ടാകും.
രാത്രി എട്ടിന് ധ്വജാവരോഹണം നടക്കും. വെള്ളിയാഴ്ച്ച രാവിലെ ഒമ്പതു മുതൽ ശിവക്ഷേത്രത്തിൽ മഹാഭിഷേകത്തേടെ അനുഷ്ഠാന ചടങ്ങുകൾ സമാപിക്കും.