പാലക്കാട്: കൊപ്പം-വിളയൂര്‍ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ടമായി നിർമാണം പൂര്‍ത്തികരിച്ച 10 ദശലക്ഷം ലിറ്റർ ജലശുദ്ധീകരണ ശാല, 32 ലക്ഷം ലിറ്റര്‍ ജല സംഭരണി, ഇന്‍ടേക് പമ്പ് ഹൗസ്, 21 കിലോമീറ്റര്‍ പ്രധാന വിതരണ ശൃംഖല എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിച്ചു.
രണ്ടാംഘട്ടത്തിൽ 242 കി.മീ നീളത്തിൽ വിതരണ ശൃംഖല പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടും മുഹമ്മദ് മുഹ്സിൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടും ഉപയോഗിച്ച് നടപ്പിലാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയുടെ നിർമാണോദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.
ജലജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പുകളുടെ അവലോകനം കൃത്യമായ ഇടവേളകളിൽ അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.വിളയൂര്‍ മൈലാടി പറമ്പ് ജല ശുദ്ധീകരണശാല അങ്കണത്തില്‍ നടന്ന പരിപാടിയിൽ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അധ്യക്ഷനായി. കേരള ജല അതോറിറ്റി ബോര്‍ഡ് മെമ്പറും ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ അഡ്വ വി. മുരുകദാസ് മുഖ്യാതിഥിയായി.
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സജിതാ വിനോദ്, വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബേബി ഗിരിജ, കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. ഉണ്ണികൃഷ്ണന്‍, പാലക്കാട് ജില്ലാ പഞ്ചായത്തംഗം ഷാബിത ടീച്ചര്‍, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തംഗം തസ്ലീമ ഇസ്‌മെയില്‍, വിളയൂര്‍ ഗ്രമപഞ്ചായത്തംഗം സുധാകരന്‍ നീലടി, കേരള വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.