പാലക്കാട്: അതിർത്തി സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിസംഘങ്ങൾ കേരളത്തിലും പിടിമുറുക്കുന്നു. പുകയില മുതൽ വിവിധ മയക്കുമരുന്ന് ഉൽപ്പന്നങ്ങളും ലഹരിഗുളികകളും കുത്തിവയ‌്പ്പ‌് മരുന്നുകളുമെല്ലാം ചേരുന്ന ലഹരിയുടെ ലോകം തിരികെ വരാനാകാത്ത വിധം പുതിയ തലമുറയെ കുരുക്കിലാക്കുകയാണ്.
ഇടവേളയ്ക്കുശേഷം സജീവമാകുന്ന ലഹരിക്കടത്തിൽ പിടിയിലാകുന്നത് വിദ്യാർഥികളും യുവാക്കളുമാണെന്നത് ഞെട്ടലുളവാക്കുന്നു. പുകയില മുതൽ വിവിധതരം മയക്കുമരുന്ന് ഉൽപ്പന്നങ്ങളും ലഹരിഗുളികകളും വൻതോതിലാണ് കേരളത്തിലേക്ക് എത്തിക്കുന്നത്. പുതുവർഷത്തിൽ ഇതുവരെ 100 കിലോയോളം കഞ്ചാവ് ജില്ലയിൽ എക്‌സൈസും പൊലീസും ചേർന്ന് പിടിച്ചെടുത്തു. 20 പേർ അറസ്റ്റിലായി. ഇവരിൽ 18 പേരും 25 വയസ്സിൽ താഴെയുള്ളവരാണ്.
കഴിഞ്ഞദിവസം 30 കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിലായി. ആന്ധ്രയിൽനിന്ന് സ്വകാര്യ ബസിലാണ് ഇവർ കഞ്ചാവ് എത്തിച്ചത്. വിശാഖപട്ടണത്തിൽനിന്നുള്ള കഞ്ചാവ് എറണാകുളം ജില്ലയിലെ രഹസ്യകേന്ദ്രത്തിൽ എത്തിച്ച് കൊല്ലം, തൃശൂർ, ഇടുക്കി ജില്ലകളിലേക്ക് കയറ്റിവിടുന്ന സംഘത്തിന്‍റെ ഭാഗമാണ് ഇവരെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. മാരക മയക്കുമരുന്നായ എംഡിഎംഎയുമായി (മെത്തലിൻ ഡയോക്‌സി മെത്താംഫിറ്റമിൻ) അട്ടപ്പാടി സ്വദേശിയായ യുവാവിനെയും പിടികൂടിയിരുന്നു. ചെറിയ അളവിൽ ഉപയോഗിച്ചാൽ പോലും കൂടുതൽ സമയം ലഹരി ലഭിക്കുമെന്നതിനാൽ എംഡിഎംഎയിലേക്കാണ് പുതുതലമുറ വഴിമാറുന്നതെന്ന് എക്സൈസ് അധികൃതർ പറയുന്നു.