മലപ്പുറം: തിരൂരിലെ കുട്ടികളുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു. കുട്ടികള്‍ക്ക് ജനിതക പ്രശ്നങ്ങളെന്ന് ആദ്യം ചികില്‍സിച്ച ഡോ.നൗഷാദ് പറഞ്ഞു. അതേ സമയം പൊലീസ് അന്വേഷണം തുടരുകയാണ്.
ഇന്നലത്തെ കുട്ടിയുടെ മരണത്തിൽ അസ്വാഭാവികത ഒന്നും തന്നെ ഇല്ല. എല്ലാ കുത്തിവെപ്പുകളും എടുത്തിരുന്നുവെന്നും കുട്ടിയെ ചികിത്സിച്ച ഡോ. നൗഷാദ് പറയുന്നു. പരിശോധനകളിൽ രോഗങ്ങൾ ഒന്നും കണ്ടെത്താനായില്ല. അപൂർവ്വങ്ങളിൽ അപൂർവ്വമായ സിഡ്‌സ് എന്ന രോഗമാവാം മരണത്തിന് കാരണമെന്നും ഡോക്ടർ പറഞ്ഞു.
സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ഇന്നലെ മരിച്ച മൂന്നുമാസം പ്രായമായ കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തി. ഇൻക്വസ്റ്റിലും പോസ്റ്റ് മോര്‍ട്ടത്തിലും കുട്ടിയുടെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനക്കയക്കുകയും ചെയ്തു. കുട്ടികൾ മരിച്ചത് ജനിതക പ്രശ്നങ്ങൾ കാരണമാണെന്ന ബന്ധുക്കളുടെ ഉറപ്പ് ശരിവെയ്ക്കുന്ന തരത്തിലാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും ലഭിച്ച വിവരമെന്നാണ് സൂചന. എന്നാൽ സംശയ നിവാരണത്തിനായി പഴുതുകൾ അടച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്.