മലപ്പുറം : രാവിലെ 9.30 ന് കോട്ടപ്പടി ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് കരുത്തരായ പഞ്ചാബിനെയാണ് വെസ്റ്റ് ബംഗാള്‍ തോല്‍പ്പിച്ചത്. 61 ാം മിനുട്ടില്‍ ശുഭം ഭൗമിക്കാണ് വെസ്റ്റ് ബംഗാളിനായി വിജയ ഗോള്‍ നേടിയത്.
ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോളിനായി ശ്രമിച്ചെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചില്ല.
ആദ്യ പകുതിയുടെ 12-ാം മിനിറ്റിൽ പഞ്ചാബിനെ തേടി ആദ്യ അവസരമെത്തി. ബോക്‌സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീകിക്ക് പഞ്ചാബ് മധ്യനിരതാരം ജഷ്‌ദീപ് സിങ് ഗോളിലേക്ക് ഉതിർത്തെങ്കിലും വെസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ സുഭേബ്‌ദു മണ്ഡി തട്ടിയകറ്റി. 20-ാം മിനിറ്റിൽ കോര്‍ണര്‍ കിക്കില്‍ നിന്ന് വെസ്റ്റ് ബംഗാള്‍ സ്‌ട്രൈക്കര്‍ ശുഭാം ഭൗമിക് ഗോളിനടുത്തെത്തിെയെങ്കിലും പഞ്ചാബ് പോസ്റ്റിനകത്ത് നിലയുറപ്പിച്ചിരുന്ന പഞ്ചാബ് താരം ജഷ്‌ദീപ് സിങ് രക്ഷപ്പെടുത്തി.
മൂന്ന് മിനിറ്റിന് ശേഷം ബംഗാളിനെ തേടി രണ്ടാം അവസരമെത്തി. ഫര്‍ദിന്‍ അലി മൊല്ല വിങ്ങില്‍ നിന്ന് ബോക്‌സിന് അകത്തേക്ക് നല്‍കിയ പാസിൽ നിന്നും ബസു ദേബ് മണ്ഡിയുടെ ഷോട്ട് ഗോൾകീപ്പർ അനായാസം കൈപ്പിടിയിലാക്കി. ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ 43-ാം മിനിറ്റില്‍ പഞ്ചാബ് താരം തരുണ്‍ സ്ലാത്തിയക്ക് സുവര്‍ണാവസരം ലഭിച്ചു. പ്രതിരോധ താരങ്ങളെ മറികടന്ന് കുതിച്ച തരുണ്‍ സ്ലാത്തിയ പുറത്തേക്ക് അടിച്ചു.
ALSO READ: 75-ാമത് സന്തോഷ് ട്രോഫിക്ക് മലപ്പുറത്ത് തുടക്കമായി; കേരളം ഇന്ന് രാജസ്ഥാനെ നേരിടും
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ആക്രമിച്ച് കളിച്ച ബംഗാള്‍ സ്‌ട്രൈക്കര്‍ ശുഭം ഭൗമിക്കിനെ തേടി ആദ്യ മിനിറ്റില്‍ തന്നെ അവസരമെത്തിെയെങ്കിലും ലക്ഷ്യം കാണാനായില്ല. 61-ാം മിനിറ്റില്‍ വെസ്റ്റ് ബംഗാള്‍ ലീഡെടുത്തു. വലതു വിങ്ങില്‍ നിന്ന് അണ്ടര്‍ 21 താരം ജയ്ബസ് നല്‍കിയ പാസ് അതിമനോഹരമായ ടാപിങ്ങിലൂടെ ഗോളിലേക്ക് തിരിച്ചുവിട്ട ശുഭം ഭൗമിക് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഗോള്‍ സ്വന്തം പേരിലാക്കി.
നാല് മിനിറ്റിന് ശേഷം ബംഗാള്‍ താരം തന്‍മോയി ഗോഷിന്‍റെ ലോങ് റേഞ്ചര്‍ പഞ്ചാബ് ഗോള്‍ കീപ്പര്‍ അതിമനോഹരമായി രക്ഷപ്പെടുത്തി. അധിക സമയം അവസാന മിനിറ്റിൽ ഇടതുവിങ്ങില്‍ നിന്നും പഞ്ചാബ് താരം രോഹിത് ഷെയ്‌ക് ബോക്‌സിലേക്ക് നീട്ടിനല്‍കിയ പാസ് അകാശദീപ് സിങ് നഷ്‌ടപ്പെടുത്തിയതോടെ സമനിലയെന്ന പഞ്ചാബിന്‍റെ അവസാനപ്രതീക്ഷയും വീണുടഞ്ഞു.