മലപ്പുറം: ഗർഭകാലത്തെ ആകുലതകൾക്കും അവശതകൾക്കുമൊടുവിൽ തന്‍റെ കൺമണി പിറന്നപ്പോൾ ഒന്ന് നെഞ്ചിലേറ്റാനോ ലാളിക്കാനോ കഴിയാതായ അമ്മയാണ് 28കാരിയായ പ്രമീള. തീർത്തും നിർഭാഗ്യകരമായ ഒൻപത് മാസങ്ങളാണ് പ്രസവാനന്തരം പ്രമീള ജീവിച്ചു തീർത്തത്.
മഞ്ചേരി മെഡിക്കൽ കോളജിലെ താൽകാലിക ലാബ് ടെക്‌നീഷ്യനായായിരുന്നു പ്രമീള. അതിനാൽ ഗർഭകാലത്ത് ചികിത്സ തേടിയതും അവിടെത്തന്നെ. തുടർന്ന് 2019 ഡിസംബർ 27ന് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രമീള ആൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ പ്രവസശേഷം അവൾ അനങ്ങിയിട്ടില്ല. ശരീരമാകെ തളർന്ന് ഒരേ കിടപ്പിൽ ഒൻപത് മാസമായി തുടരുകയാണ് കൊണ്ടോട്ടി മുതുവല്ലൂർ സ്വദേശിയായ ഈ യുവതി.
ആശുപത്രി അധികൃതരുടെ ചികിത്സ പിഴവ് കാരണമായെന്നാണ് പ്രമീളയുടെ ബന്ധുക്കൾ പറയുന്നത്. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും രേഖാമൂലം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും കുടുംബം പറയുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രികളിലുമായി മാസങ്ങളോളം ചികിത്സ തേടിയെങ്കിലും പ്രമീളയുടെ സ്ഥിതിയിൽ മാറ്റമൊന്നുമുണ്ടായില്ല. ഇതിനോടകം 15 ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്ക് മാത്രം ചിലവായത്. ജന്മം നൽകിയ കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങളേതുമില്ലെന്നത് ആശ്വാസകരമാണ്. പ്രമീളയുടെ കിടപ്പിൽ നിന്നൊരു മോചനമാണ് കൊണ്ടോട്ടിയിലെ ഈ കുടുംബത്തിന്‍റെ സ്വപ്‌നം.