മലപ്പുറം: കൊവിഡ് ബോധവത്കരണത്തിന് ഒരു ഒൻപത് വയസുകാരന് എന്തൊക്കെ ചെയ്യാൻ കഴിയും? നിരവധി ഉത്തരങ്ങളുണ്ടാവാം. എന്നാല്‍ സ്വന്തമായി ഒരു ഹ്രസ്വചിത്രത്തിനായി കഥയുണ്ടാക്കി അഭിനയിച്ച് എഡിറ്റ് ചെയ്ത് അത് സമൂഹമാധ്യമത്തില്‍ വളരെ സ്വാധീനമുള്ളതാക്കി മാറ്റാൻ കഴിയുമോ. എങ്കില്‍ അങ്ങനൊയൊരു ബാലനുണ്ട് മലപ്പുറത്ത്. പേര് നസീഫ്. ഈ കൊച്ചുമിടുക്കൻ പഠിക്കുന്നത് നാലാം ക്ലാസില്‍.
ലോക്ക് ഡൗണ്‍ കാലത്തെ വിരസത മാറ്റാനും സമൂഹത്തിന് വേണ്ടി തനിക്കെന്ത് ചെയ്യാൻ കഴിയുമെന്ന ചിന്തയുമാണ് ഇത്തരത്തിലൊരു നവസംരംഭത്തിന് നസീഫിനെ പ്രേരിപ്പിച്ചത്. ഒരു കൊവിഡ് കാലത്ത് എന്നാണ് ഈ ഹ്രസ്വ ചിത്രത്തിന്‍റെ പേര്. കൊവിഡ് വ്യാപന സമയത്ത് 60 വയസിന് മുകളിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ എന്ത് സംഭവിക്കുമെന്നതാണ് പ്രമേയം. ഈ കുഞ്ഞുചിത്രത്തില്‍ നസീഫ് അഞ്ച് വേഷങ്ങളിലും അഭിനയിച്ചു. ചിത്രങ്ങള്‍ പകര്‍ത്താൻ സഹോദരി നിഖില സാജിതയും ഉമ്മയും സഹായിച്ചു.
ഹ്രസ്വചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ നിരവധിപേര്‍ പ്രശംസയുമായെത്തി. ചിത്രത്തിലെ അഭിനയം കണ്ട് മികച്ച നടനുള്ള പുരസ്കാരം നസീഫിന് എടവണ്ണ പഞ്ചായത്ത് നല്‍കി. അതിയായ ആഗ്രഹമെന്താണെന്ന ചോദ്യത്തിന് ഉംറ ചെയ്യാനായിരുന്നു ഏറെ ആഗ്രഹം അത് കഴിഞ്ഞ വര്‍ഷം സാധിച്ചുവെന്നും ഇനി മികച്ച ഒരു നടനാവണമെന്നാണ് ആഗ്രഹമെന്നും നസീഫ് പറയുന്നു. എടവണ്ണയിലെ ഒതായി കിഴക്കേ തലയിൽ എ.കെ സാജിദിന്‍റെയും സെലീനയുടെയും മകനാണ് നസീഫ്.