മലപ്പുറം: എടവണ്ണയിൽ ആരംഭിച്ച സീതി ഹാജി ക്യാൻസർ ഡിറ്റക്ഷൻ ട്രീറ്റ്മെൻറ് സെന്‍റർ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്‌തു. മലപ്പുറം ജില്ലയിലെ ക്യാൻസർ ബാധിതർക്ക് ഏറെ ഉപകാരപ്രദമായ ഒരു പദ്ധതിയാണ് ഇതെന്ന് സെന്‍റർ നാടിന് സമർപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. പൊതുപരിപാടിയുടെ ഉദ്ഘാടനവും മെഡിക്കൽ ഉപകരണങ്ങളുടെ കൈമാറ്റവും വയനാട് എംപി രാഹുൽഗാന്ധിയും നിർവഹിച്ചു. ആശുപത്രി യാഥാർഥ്യമാക്കാൻ നേതൃത്വം നൽകിയ പികെ ബഷീർ എംഎൽഎയെ രാഹുൽഗാന്ധി പ്രത്യേകം അഭിനന്ദിച്ചു. ചടങ്ങിൽ ആരോഗ്യമന്ത്രി കെകെ ശൈലജ അധ്യക്ഷത വഹിച്ചു. കെസി വേണുഗോപാൽ എംപി, എപി അനിൽകുമാർ എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു.
ഇവർക്ക് പുറമെ മറ്റു പഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുത്തു. കേരളത്തിൽ ആദ്യമായാണ് ഒരു സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ക്യാൻസർ രോഗ ചികിത്സ ആരംഭിക്കുന്നത്. ക്യാൻസർ രോഗ ചികിത്സക്ക് വേണ്ട മാമോഗ്രാം, എക്‌സറെ, അൾട്രാസൗണ്ട് സ്‌കാനിങ്ങ്, കീമോതെറാപ്പി, ലബോട്ടറി തുടങ്ങി എല്ലാവിധ ആധുനിക രീതിയിലുള്ള സജ്ജീകരണങ്ങളും സെൻറിൽ സജ്ജമാണ്. പികെ ബഷീർ എം.എല്‍.എ.യുടെ ആസ്‌തി വികസന ഫണ്ടില്‍ നിന്ന് രണ്ടുകോടി രൂപ ചെലവഴിച്ചാണ് സെന്‍ററിലെ രണ്ട് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്.
മാമോഗ്രാം മെഷീന്‍ വാങ്ങുന്നതിന് മലപ്പുറം ജില്ലാ പഞ്ചാത്ത് 27.5 ലക്ഷം രൂപ അനുവദിച്ചിരുന്നു. ലോകബാങ്ക് ധനസഹായ പദ്ധതിയിലുള്‍പ്പടുത്തി ഉപകരണങ്ങളും ലാബും തയ്യാറാക്കുന്നതിനായി 27 ലക്ഷം രൂപ എടവണ്ണ ഗ്രാമപഞ്ചായത്തും നൽകി. അതോടൊപ്പം ഒന്നരകോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ കുടുംബാംഗങ്ങള്‍, നാട്ടുകാര്‍, പ്രവാസികള്‍ തുടങ്ങിയവരുടെ സഹായത്തോടെ ലഭ്യമാക്കിയെന്ന് എന്ന് സീതി ഹാജി ക്യാൻസർ ചെയർമാനും ഏറനാട് എംഎൽഎയുമായ പികെ ബഷീർ പറഞ്ഞു.