മലപ്പുറം: ഇസ്രായേൽ സോഫ്റ്റ്‌വെയർ പെഗാസസ് ഉപയോഗിച്ച് പ്രമുഖ വ്യക്തികളുടെ ഫോൺ സംഭാഷണം ചോർത്തിയ സംഭവം വളരെ ഗൗരവമുള്ളതാണെന്നും ഇക്കാര്യത്തിലുള്ള കേന്ദ്ര സർക്കാരിന്‍റെ നിലപാട് ദുരൂഹമാണെന്നും മുസ്ലിം ലീഗ് നേതാവും എംപിയുമായ ഇടി മുഹമ്മദ് ബഷീർ. സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സുപ്രീം കോടതി ജഡ്‌ജ്, കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവരുടെ ഫോൺ വിവരങ്ങളാണ് ചോർത്തിയത്. ഇത് സാധാരണ ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവും ചാരപ്രവർത്തനവും കൂടിയായി കണക്കാക്കാം എന്നും അദ്ദേഹം പറഞ്ഞു.
നിജസ്ഥിതി അറിയുന്നത് വരെ രാജ്യം മുൾമുനയിൽ
കേന്ദ്രസർക്കാർ ഇതിനെ വളരെ ലാഘവത്തോടെയാണ് കാണുന്നതെന്നു മാത്രമല്ല ഇതെല്ലാം കെട്ടുക്കഥകളാണ് എന്ന രീതിയിലാണ് പ്രതികരണങ്ങൾ വരുന്നത്. സർക്കാരിന്‍റെ ഈ നിലപാട് ദുരൂഹത വർദ്ധിപ്പിക്കുന്നതാണ്. സംഭവത്തിന്‍റെ നിജസ്ഥിതി അറിയുന്നത് വരെ രാജ്യം തന്നെ മുൾമുനയിലാണ്. ഇക്കാര്യത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണം. ഇക്കാര്യം പ്രതിപക്ഷ കക്ഷികളോടപ്പം ചേർന്നു പാർലമെന്‍റിൽ ഉന്നയിക്കാൻ മുസ്ലിം ലീഗ് സജീവമായ പങ്ക് നിർവഹിക്കുമെന്നും ഇടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.