മലപ്പുറം: പണി പൂർത്തികരിച്ച് ഏഴുമാസം പൂർത്തിയാകുമ്പോഴേക്കും പാടിക്കുന്ന് അങ്കണവാടിക്കെട്ടിടത്തിൽ വിള്ളലുണ്ടായതിനെ തുടർന്ന് കരാറുകാരനിൽ നിന്നും തുക തിരിച്ചുപിടിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ്. അപകടകരമായ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് കുട്ടികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനും തീരുമാനമായി. കരാറുകാരനായ അൻവറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് അങ്കണവാടി വെൽഫെയർ കമ്മിറ്റി ആവശ്യപ്പെട്ടു.
നിലമ്പൂർ നഗരസഭ പാടിക്കുന്നിൽ 14.80 ലക്ഷം രൂപാ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. കെട്ടിടത്തിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട് വാർഡ് കൗൺസിലർ തട്ടാരശ്ശേരി സുബൈദ പരാതി നൽകിയിരുന്നു. ഇതിനിടയിൽ കരാറുകാരന്‍റെ തൊഴിലാളികൾ അങ്കണവാടിയിൽ അതിക്രമിച്ച് കയറി വിള്ളൽ അടക്കുകയായിരുന്നു. നഗരസഭാ ചെയർപേഴ്സൺ പത്മിനി ഗോപിനാഥിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കെട്ടിടം സുരക്ഷിതമല്ലെന്ന് കണ്ടെത്തി. കഴിഞ്ഞ പ്രളയത്തിൽ നിലവിലുണ്ടായിരുന്ന അങ്കണവാടി തകർന്നതോടെയാണ് നാല് മാസം മുൻപ് ഉദ്ഘാടനം പോലും നടത്താത്ത ഈ കെട്ടിടത്തിലേക്ക് കുട്ടികളെ മാറ്റിയത്. 15 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.