കോഴിക്കോട്: ഞാറും ഞാറ്റുപാട്ടും അകന്നിരുന്ന മാവൂർ പഞ്ചായത്തിലെ പോത്തും പിടാക്കൽ വയലിൽ നിന്ന് ഏറെ കാലത്തിനു ശേഷം വീണ്ടും ഞാറ്റുപാട്ടിന്‍റെ ഈരടികൾ ഉയർന്നു കേട്ടു. വനിതകളുടെ കൂട്ടായ്‌മയായ ത്രിവേണി കൃഷിക്കൂട്ടം നെൽകൃഷിയിലേക്ക് ഇറങ്ങിയതോടെയാണ് പോത്തും പിടാക്കൽ വയലിൽ ഞാറ്റുപാട്ടിനോടൊപ്പം ഞാറുനടീൽ നടന്നത് (Womens Collective Started Paddy Cultivation in Mavoor Field).
നേരത്തെ കുറുന്തോട്ടി കൃഷിയും പൂ കൃഷിയും ചെയ്‌ത് വിജയം വരിച്ച ത്രിവേണി കൃഷിക്കൂട്ടത്തിലെ ഏഴ് വനിതകളാണ് തങ്ങളുടെ കാർഷിക പെരുമ നെൽകൃഷിയിലേക്കും വളർത്താൻ മുന്നിട്ടിറങ്ങിയത്. തരിശായിക്കിടന്ന മൂന്ന് ഏക്കറോളം സ്ഥലത്താണ് ത്രിവേണി കൃഷിക്കൂട്ടം നെൽകൃഷി ഇറക്കുന്നത്.
അത്യുല്‍പാദന ശേഷിയുള്ള ഉമ ഇനത്തിൽപ്പെട്ട നെൽവിത്താണ് ഇവിടെ കൃഷി ചെയ്യുക. കൃഷിക്കാവശ്യമായ നെൽവിത്തുകൾ മാവൂർ കൃഷിഭവനിൽ നിന്ന് സൗജന്യമായി നൽകി. ഞാറുനടീലിന് 21 ദിവസം മുൻപ് തന്നെ വിത്ത് പാകി മുളപ്പിച്ചെടുത്തു. കൃഷിയ്ക്ക് വേണ്ട മാർഗ്ഗനിർദേശങ്ങളും കൃഷിഭവൻ ആണ് നൽകുന്നത്.
തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെയാണ് കൃഷിക്കളമൊരുക്കിയതും ഞാറു നടുന്നതും. മാവൂർ കൃഷി ഓഫീസർ ഡോ. ദർശന ദിലീപ് മാർഗ്ഗനിർദ്ദേശങ്ങൾ നല്‍കി ഒപ്പം നിന്നു. സ്ത്രീകൂട്ടായ്‌മയുടെ നെൽകൃഷിക്ക് വേണ്ട പിന്തുണയുമായി നാട്ടുകാരും വയലിലെത്തി.
Also Read: നെൽ കർഷകർക്ക് ഇരുട്ടടിയായി മണ്ണിന്‍റെ അപചയം, പ്രതിവിധി നിര്‍ദേശിച്ച് കൃഷി വിജ്ഞാന കേന്ദ്രം
സ്ത്രീകളെ കൂടുതലായി നെൽകൃഷിയിലേക്ക് കൂടി ആകർഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള ത്രിവേണി കൃഷിക്കൂട്ടത്തിന്‍റെ ഞാറുനടിയിൽ ഉത്സവത്തിൽ മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ സി വാസന്തി ഉൾപ്പെടെയുള്ള എല്ലാ ജനപ്രതിനിധികളും പങ്കെടുത്തു. ത്രിവേണി കൃഷിക്കൂട്ടത്തിന്‍റെ കാർഷിക വിജയം പ്രചോദനമാക്കി ഇനിയും മാവൂരിലെ കൂടുതൽ സ്ത്രീകൾ നെൽകൃഷി അടക്കമുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങും എന്നാണ് പഞ്ചായത്ത് അധികൃതരുടെ പ്രതീക്ഷ.