കോഴിക്കോട്: ഒരു വരിയെങ്കിലും പാടാൻ ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടാകുമോ.. ഇല്ല അല്ലേ. എന്നാൽ പാടാൻ കഴിവുണ്ടായിട്ടും ഒന്നുമാകാതെ, കഴിഞ്ഞ് പോയ കാലത്തെ ഓർത്ത് ദുഃഖിക്കുന്നവരോ? എന്നാൽ അങ്ങനെയുള്ളവർ ഇനി ദുഃഖിക്കേണ്ട, പേരാമ്പ്രയിലെ 'ശ്രീരാഗ'ത്തിലേക്ക് എത്തിയാൽ മതി (Musician Sreejith Perambra and Sreeragam Institute of Music and Arts in Perambra).
അറിയുന്തോറും അകലം കൂടുന്ന മഹാസാഗരമായ സംഗീതത്തെ പകർന്ന് നൽകുന്നത് ആരാണെന്നറിഞ്ഞപ്പോൾ ഏറെ അഭിമാനം തോന്നി. മാനസിക പ്രയാസത്തിൽ പെട്ട് നാടലഞ്ഞ സഹപാഠിയായ മനോജിനെ കണ്ടെത്താൻ നിമിത്തമായ അതേ ശ്രീജിത്ത് പേരാമ്പ്ര. സംഗീത പഠനമൊക്കെ എല്ലായിടത്തുമില്ലേ, ഇവിടെ വലിയ പ്രത്യേകത എന്ന് ചോദിക്കുന്നവരുണ്ടാകും.
അഞ്ച് വർഷം മുമ്പ് 6 പേരെ വച്ച് തുടങ്ങിയ ക്ലാസാണ്. ഇന്നിപ്പോൾ 350ൽ ഏറെ പേരുണ്ട് ഇവിടെ. പഠനത്തോടൊപ്പം പാട്ടുപാടാനും അവസരം. അതിലൂടെ പ്രശസ്‌തിയും വരുമാനവും. എല്ലാം തീർന്നു എന്ന് പ്രയാസപ്പെട്ടിരുന്നവർക്ക് ഇതിലും വലുത് എന്ത് വേണം.
കുട്ടികൾ മുതൽ ഏറെ മുതിർന്നവർ വരെ ഇവിടെ പഠിക്കാനെത്തുന്നുണ്ട്. കേട്ടറിഞ്ഞ് പാട്ട് പഠിക്കാനായി ഇവിടേക്ക് വന്നതാണ് ആഗ്നസ്. ഒരു ദിവസം മാഷോട് അവൾ പറഞ്ഞു, അച്ഛനും പാടുമെന്ന്. അങ്ങനെ മാഷ് അച്ഛനോടും വരാൻ പറഞ്ഞു.
പാട്ടു കേട്ട ശ്രീജിത്ത് മാഷ് പിന്നെ കൊടുത്തത് ഒരു ഓഫറാണ്. ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പെടാപ്പാട് പെടുന്ന ശശിയേട്ടന് സൗജന്യ സംഗീത പഠനം. കുട്ടികളൊക്കെ 'വേറെ ലെവലാ'ണ് കേട്ടോ. ഒരു രക്ഷയുമില്ല, ശബ്‌ദത്തിലും ഭാവത്തിലുമെല്ലാം കുട്ടികൾ മികച്ച നിലവാരം പുലർത്തുന്നവരായി മാറി കഴിഞ്ഞു.
വീട്ടമ്മമാർ, ജോലിക്ക് പോകുന്ന സ്‌ത്രീകൾ അങ്ങനെ എല്ലാവരുമുണ്ട് ഇക്കൂട്ടത്തിൽ. സംഗീത പഠനം തുടങ്ങി, വൈറലായി, വേദികളും കിട്ടി തുടങ്ങി. എല്ലാം അവസാനിച്ചിടത്ത് നിന്ന് വീണ് കിട്ടിയ ഒരാരംഭം.
കൊയിലാണ്ടി ഭാരതീയ വിദ്യാഭവൻ സ്‌കൂളിലെ സംഗീത അധ്യാപകനാണ് ശ്രീജിത്ത് പേരാമ്പ്ര. പാലക്കാട് ചെമ്പൈ സംഗീത കോളജിൽ നിന്നും ഇദ്ദേഹം ഗാനഭൂഷണം കരസ്ഥമാക്കിയിട്ടുണ്ട്. ഞായാഴ്‌ചകളിലാണ് ശ്രീരാഗത്തിൽ ഇദ്ദേഹം വിദ്യാർഥികൾക്ക് സപ്‌ത സ്വരങ്ങൾ പകർന്ന് നൽകുന്നത്. നവമാധ്യമങ്ങളെ ശരിയായ വിധത്തിൽ ഉപയോഗപ്പെടുത്തിയതാണ് തന്‍റെയും വിദ്യാർത്ഥികളുടേയും വിജയത്തിന് കാരണമെന്നും ശ്രീജിത്ത് പേരാമ്പ്ര പറയുന്നു.