കോഴിക്കോട്: സ്വർണക്കടത്ത് ക്യാരിയറാണ് താനെന്ന് തട്ടിക്കൊണ്ട് പോകപ്പെട്ട അഷ്റഫിന്‍റെ മൊഴി. കൊയിലാണ്ടി എസ്ഐയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. കൂടുതൽ ചോദ്യം ചെയ്യലിനായി അഷ്റഫിനെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
വടകര ഡിവൈഎസ്പി കെ കെ അബ്ദുൾ ഷെരീഫിൻ്റെ നേതൃത്വത്തിലാണ് തുടർന്നുള്ള ചോദ്യം ചെയ്യൽ നടക്കുക. ചൊവ്വാഴ്ച പുലർച്ചെ ഊരള്ളൂരിൽ നിന്ന് തട്ടിക്കൊണ്ട് പോയ അഷ്റഫിനെ ഇന്ന് (ജൂലൈ 14) പുലർച്ചെയോടെയാണ് കുന്ദമംഗലത്ത് കണ്ടെത്തിയത്. ചെത്ത് കടവ് പാലത്തിനടുത്ത് കണ്ടെത്തിയ അഷ്റഫിനെ നാട്ടുകാർ അറിയിച്ച പ്രകാരം കുന്ദമംഗലം പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്.
read more:പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; അഷ്റഫിനെ വിട്ടയച്ചു
മാവൂരിലുള്ള മരംമില്ലിലാണ് തട്ടിക്കൊണ്ട് പോയ സംഘം ഇയാളെ പാർപ്പിച്ചത്. അഷ്റഫിൻ്റെ ഒരു കാൽ ഒടിഞ്ഞ അവസ്ഥയിലാണ്. ശരീരത്തിലാകമാനം ബ്ലേഡ് കൊണ്ട് മുറിവേറ്റ പാടുകളുമുണ്ട്. തട്ടിക്കൊണ്ടുപോയ സംഘം ഇയാളെ ക്രൂരമായി മർദിച്ചെന്ന് വ്യക്തമായി.
കൊടുവള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസിന് കിട്ടിയ സൂചന. കോഴിക്കോട് റൂറല്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയാണ്.