കോഴിക്കോട്: തിരുവമ്പാടി എംഎൽഎ ആയിരിക്കെ ജോർജ് എം തോമസ്, പോക്സോ കേസ് പ്രതിയെ കേസിൽ നിന്ന് ഒഴിവാക്കി എന്ന ആരോപണത്തിൽ തുടരന്വേഷണത്തിൻ്റെ സാധ്യതകൾ പരിശോധിക്കാൻ പൊലീസ്. പരാതിക്കാരനായ ബാലകൃഷ്‌ണൻ തോട്ടുമുക്കത്തിൻ്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഓഗസ്‌റ്റ് 14ന് ഹാജരാകാനാണ് പരാതിക്കാരന് നിർദേശം നല്‍കിയിരിക്കുന്നത്.
ബാലകൃഷ്‌ണന്‍ ഡിജിപിക്ക് അയച്ച പുനഃരന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയിലാണ് കോഴിക്കോട് റൂറൽ എസ്‌പി കൂടുതൽ വ്യക്തത വരുത്തുന്നത്. പോക്സോ കേസ് പ്രതിയുമായി യാതൊരു ബന്ധവുമില്ലെന്ന സിപിഎം നേതാവും മുൻ എംഎൽഎയുമായ ജോർജ് എം തോമസിന്‍റെ വാദം പൊളിക്കുന്ന രേഖകൾ സഹിതമാണ് ബാലകൃഷ്‌ണന്‍ പരാതി നൽകിയത്. പീഡനക്കേസിലെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയ ആൾക്ക് വേണ്ടി ഇടപെട്ടതിന്‍റെ രേഖകളാണ് പൊലീസിന് കൈമാറിയത്.
തെളിവുകള്‍ പുറത്ത്: ഇതിൻ്റെ പ്രതിഫലമായി 25 ലക്ഷം രൂപ കൈപ്പറ്റിയതായും ആരോപണമുണ്ട്. 2008ൽ നടന്ന പീഡനക്കേസിൽ സഹായിച്ച ശേഷം പ്രതിയുമായി ബന്ധം പുലർത്തിയ എംഎൽഎക്കെതിരെ പ്രാദേശിക സിപിഎം നേതാക്കൾ തന്നെ രംഗത്ത് എത്തിയിരുന്നു. പ്രതി ഉള്‍പ്പെട്ട സാമ്പത്തിക തർക്കത്തിലാണ് ജോർജ് എം തോമസ് ഇടപെട്ടത്. ഇയാളും സഹോദരനും തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ മധ്യസ്ഥം വഹിച്ച് വിവിധ ഘട്ടങ്ങളിൽ പണം വാങ്ങിയതിൻ്റെ രേഖകളും പുറത്ത് വന്നിരുന്നു.

2017ൽ എംഎൽഎ ആയിരിക്കെയാണ് ജോര്‍ജ് എം തോമസ് ഈ തർക്കത്തിൽ മധ്യസ്ഥനായത്. മറ്റ് രണ്ട് സിപിഎം പ്രാദേശിക നേതാക്കൾ കൂടി ഇതിൽ ഉൾപ്പെട്ടിരുന്നു. ജോര്‍ജ് എം തോമസിന്‍റെ ഇടപെടലുകൾ പാർട്ടി അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിരുന്നു. പൊലീസിനെ സ്വാധീനിച്ച് കേസില്‍ നിന്ന് ഒഴിവാക്കിയെന്ന് പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.
കർഷക സംഘം അടക്കമുള്ള സംഘടനകളുടെ പദവികളിൽ നിന്ന് ഒരു വർഷത്തേക്കാണ് ജോർജ് എം തോമസിനെ സസ്പെൻഡ് ചെയ്‌തിരുന്നത്. സാമ്പത്തിക ഒത്തുതീർപ്പുകളിലും മധ്യസ്ഥം വഹിച്ച് പണം കൈപ്പറ്റിയ സംഭവത്തിലും ഇ ഡി അന്വേഷണം വേണമെന്നും ബാലകൃഷ്‌ണൻ തോട്ടുമുക്കം ആവശ്യപ്പെടുന്നു. 2008ലാണ് മുക്കത്തെ റിസോർട്ടിൽ വച്ച് 13 വയസുകാരിയായ പെൺകുട്ടി പീഡനത്തിന് ഇരയായത്.

പ്രതിയാക്കിയത് അതേ വിളിപ്പേരുള്ള മറ്റൊരാളെ: മുക്കം പൊലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ 2021ല്‍ എട്ടുപേര്‍ക്ക് തടവുശിക്ഷ വിധിച്ചിരുന്നു. എന്നാൽ കേസിൽ ഉൾപ്പെട്ട പ്രമുഖ വ്യവസായിയും കോടീശ്വരനുമായ പ്രതിക്ക് പകരം അതേ 'വിളിപ്പേരുള്ള' മാറ്റൊരു പ്രതിയെ സൃഷ്‌ടിച്ചു എന്നതായിരുന്നു ആരോപണം. ഇതിന് പ്രത്യുപകാരമായി എംഎൽഎയും അന്വേഷണ ഉദ്യോഗസ്ഥനും പണവും വസ്‌തുവകകളും കൈപ്പറ്റി എന്നും ആരോപണമുയർന്നിരുന്നു.
തെളിവുകൾ നശിപ്പിക്കുന്നതിൻ്റെ ഭാഗമായി പീഡനം നടന്ന റിസോർട്ട് തന്നെ ഒരു രാത്രി കൊണ്ട് പൊളിച്ച് മാറ്റിയിരുന്നു. സ്വാധീനം ഉപയോഗിച്ച് ഒഴിവാക്കപ്പെട്ടവർ ഇപ്പോഴും പുറത്ത് സുഖമായി കഴിയുമ്പോൾ പുനഃരന്വേഷണത്തിന് ആക്കം കൂട്ടുന്ന നീക്കങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്. കോടതി വിധി പറഞ്ഞ കേസിൽ പുനഃരന്വേഷണത്തിന് നടപടി ക്രമങ്ങൾ ഏറെയുണ്ട്.