കോഴിക്കോട് : നിപ വൈറസ് (Nipah Virus) ബാധ സംശയിച്ച് പരിശോധിച്ച 30 ആരോഗ്യ പ്രവർത്തകരുടെ (Health Workers) സാമ്പിളുകളില്‍ ഫലം നെഗറ്റീവ്. കൂടുതൽ സാമ്പിളുകൾ കോഴിക്കോട്ട് സജ്ജമാക്കിയ മൊബൈൽ ലാബിൽ പരിശോധിച്ച് വരികയാണ്. സമ്പർക്ക പട്ടികയിൽ (Contact List) മറ്റ് ജില്ലക്കാരും ഉൾപ്പെട്ടിട്ടുണ്ട്. വയനാട്, മലപ്പുറം, കണ്ണൂർ, തൃശൂർ സ്വദേശികളാണിവർ (Nipah Virus Latest Test Results).
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി : നിപ ഭീതി തുടരുന്ന കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്‌ച കൂടി അവധി തുടരും. പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടി, മദ്രസകൾ, ട്യൂഷന്‍ സെന്‍ററുകൾ എന്നിവയ്‌ക്കും അവധിയായിരിക്കും. ട്യൂഷൻ സെന്‍ററുകളും, കോച്ചിങ് സെന്‍ററുകളും പ്രവർത്തിക്കുവാൻ പാടില്ല. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാം.
വെള്ളിയാഴ്ച ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചതോടെ ചെറുവണ്ണൂരും കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു. ആദ്യ രോഗിയുമായി ആശുപത്രിയിൽ വച്ച് സമ്പർക്കമുണ്ടായ ഫറോക്ക് ചെറുവണ്ണൂർ സ്വദേശിക്കാണ് രോഗബാധയുണ്ടായത്. നിപ പോസിറ്റീവായ വ്യക്തികള്‍, മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും എത്തിയിരുന്നു. 39 വയസുകാരനായ ഇദ്ദേഹം ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു.
ഇതിനിടെ ആദ്യം മരിച്ചയാള്‍ക്കും നിപയെന്ന് സ്ഥിരീകരിച്ചു. ഇയാളെ ചികിത്സിച്ച ആശുപത്രിയില്‍ തൊണ്ടയിലെ സ്രവം ശേഖരിച്ചിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയത്. അതേസമയം ഇതുവരെ 100 സാമ്പിളുകളാണ് പരിശോധനയ്‌ക്കയച്ചിട്ടുള്ളത്. ഇതിലെ ആറ് പോസിറ്റീവ് കേസുകളിൽ നാലുപേർ ചികിത്സയിലാണ്. മാത്രമല്ല 83 നെഗറ്റീവ് കേസുകളുമാണുള്ളത്. മറ്റ് ജില്ലകളിൽ നിന്നുള്ള 29 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. മലപ്പുറം-22, കണ്ണൂർ-മൂന്ന്, തൃശ്ശൂർ-മൂന്ന്, വയനാട്-ഒന്ന് എന്നിങ്ങനെയാണിത്.