കോട്ടയം: പുതുപ്പള്ളിയില്‍ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ കുറ്റം സമ്മതിച്ച് ഭാര്യ. കോടാലിയ്ക്ക് ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്ന് ഭാര്യ റോസന്ന പൊലീസിനോട് സമ്മതിച്ചു. ഈസ്‌റ്റ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ റെജോ പി.ജോസഫിന്‍റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ഭാര്യ കുറ്റസമ്മതം നടത്തിയത്.
സാമ്പത്തിക പ്രശ്‌നങ്ങളും ഭര്‍ത്താവ് കുടുംബം നോക്കാതിരുന്നതുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി. യുവതിയ്ക്ക് മാനസികാസ്വാസ്ഥ്യം ഉളളതായി സ്ഥിരീകരണമില്ലെന്ന് പൊലീസ് അറിയിച്ചു. ഓട്ടോ ഡ്രൈവറായ പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടില്‍ സിജിയാണ് (49) കൊല്ലപ്പെട്ടത്. ഭാര്യ റോസന്ന മകനൊപ്പം കൃത്യത്തിന് ശേഷം വീട് വിട്ടിറങ്ങുകയായിരുന്നു.
ഇവരെ പിന്നീട് പൊലീസ് സംഘം മണര്‍കാട് നിന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവര്‍ കുറ്റസമ്മതം നടത്തിയത്. ചൊവ്വാഴ്‌ച പുലര്‍ച്ചെ അഞ്ചരയോടെ പുതുപ്പള്ളി പയ്യപ്പാടി വാഴച്ചിറ ഭാഗത്തെ വീട്ടിലായിരുന്നു സംഭവം.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കുടുംബം കഴിഞ്ഞിരുന്നതെന്ന് റോസന്ന പൊലീസിന് മൊഴി നല്‍കി. കൃത്യമായി ജോലിയ്ക്ക് പോകാതിരുന്ന സിജി കുടുംബം നോക്കിയിരുന്നില്ലെന്നാണ് റോസന്ന പറയുന്നത്.
ഇത് ചോദ്യം ചെയ്‌ത തന്നെ മാനസിക രോഗിയായി ചിത്രീകരിക്കാനാണ് സിജി ശ്രമിച്ചിരുന്നത്. ഇത് റോസന്നയില്‍ കടുത്ത അസംതൃപ്‌തി സൃഷ്‌ടിച്ചിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ഇവര്‍ നല്‍കുന്ന മൊഴിയിലെ സുചന.
ചൊവ്വാഴ്‌ച പുലര്‍ച്ചെ റോസന്ന ഉറങ്ങിക്കിടന്ന സിജിയെ കോടാലി ഉപയോഗിച്ച് തലയ്ക്ക് വെട്ടുകയായിരുന്നു. വെട്ടേറ്റ് രക്തം വാര്‍ന്ന സിജി തല്ക്ഷണം മരിച്ചു. തുടര്‍ന്ന് റോസന്ന സംഭവ സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു.
തമിഴ്‌നാട്ടിലേയ്ക്ക് രക്ഷപെടാനായിരുന്നു ഇവരുടെ നീക്കമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ ശേഷം പിന്നീട് പണമില്ലാത്തതിനാല്‍ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷമാണ് മണര്‍കാട് പള്ളിയുടെ ഭാഗത്ത് എത്തിയതും പൊലീസ് പിടിയിലായതും.
റോസന്നയുടെ അറസ്‌റ്റ് പൊലീസ് സംഘം രേഖപ്പെടുത്തി. ഇന്ന് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്‌തു.
ALSO READ: മക്കൾക്ക് വിഷം നൽകി അമ്മ ആത്മഹത്യ ചെയ്തു; മക്കൾ ഗുരുതരാവസ്ഥയിൽ