പാലാ: സംസ്ഥാന സര്‍ക്കാരിനെതിരെ മഹാസമ്മേളനം നടത്തി യുഡിഎഫ്. ശബരിമല, കാരുണ്യ, റബ്ബർ വില സ്ഥിരത ഫണ്ട് തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു പാലാ കുരിശുപള്ളികവലയിൽ മഹാസമ്മേളനം നടത്തിയത്. സമ്മേളനത്തില്‍ എ കെ ആൻറണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. റോഡ് ഷോയോടെയാണ് യുഡിഎഫിന്‍റെ മഹാസമ്മേളനം ആരംഭിച്ചത്.
ശബരിമല വിഷയത്തില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരേനിലപാടാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്‌തുകൊണ്ട് എ കെ ആന്‍റണി പറഞ്ഞു. വിശ്വാസികൾക്കൊപ്പമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇതുവരെ ഒന്നും ചെയ്തിട്ടില്ല. വിഷയത്തില്‍ ഓർഡിനൻസ് ഇറക്കുമോ ഇല്ലയോ എന്നും മോദി വ്യക്തമാക്കണം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദാര്‍ഷ്ട്യമാണ് സംഘര്‍ഷങ്ങള്‍ക്കിടയാക്കിയത്. ശബരിമല ഒഴികെയുളള മറ്റ് സുപ്രീംകോടതി വിധികളൊന്നും മുഖ്യമന്ത്രി നടപ്പിലാക്കുന്നില്ല. ശബരിമലയിലും മരടിലും രണ്ട് നിലപാടാണ് പിണറായി വിജയനുള്ളതെന്നും യുഡിഎഫിന് ഒറ്റ നിലപാടാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാലയിൽ രാഷ്ട്രീയം പറയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.
പി കെ കുഞ്ഞാലിക്കുട്ടിയും, പി ജെ ജോസഫും കെ.എം.മാണിയുടെ പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കായി വോട്ട് അഭ്യർഥിക്കുകയും ചെയ്‌തു