കോട്ടയം: പുഞ്ചകൃഷി കൊയ്ത്തിനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കാൻ ജില്ലാ കലക്‌ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ തീരുമാനമായി. വേനൽമഴ മൂലം കർഷകർക്കുണ്ടാകാനിടയുള്ള നഷ്‌ടം കണക്കിലെടുത്താണ് ജില്ലാ ഭരണകൂടത്തിന്‍റെ നടപടി. ജില്ലയില്‍ 4500 ഏക്കറാണ് കൊയ്ത്തിന് പാകമായത്. പാടശേഖരങ്ങളിൽ ആവശ്യത്തിന് കൊയ്‌ത്ത് യന്ത്രങ്ങൾ ലഭ്യമാക്കാൻ ഏജന്‍റുമാർ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്‌ടർ സുധീർ ബാബു നിർദേശിച്ചു.
യന്ത്രങ്ങള്‍ ജില്ലക്ക് പുറത്തേക്ക് കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് പൊലീസിനെ ചുമതലപ്പെടുത്തി. കൊയ്‌ത്ത് തൊഴിലാളികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും പാടശേഖര സമിതികള്‍ ശ്രദ്ധിക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശം. അധികം വരുന്ന കൊയ്ത്ത് യന്ത്രങ്ങൾ പടശേഖരങ്ങളിൽ എത്തിക്കാനും യോഗത്തിൽ തീരുമാനമായി.