കോട്ടയം: വർഷങ്ങളുടെ കാത്തിരിപ്പ് ഇനിയും തുടരും. കോട്ടയം ജില്ലയില്‍ തിരുവല്ല- ഏറ്റുമാനൂർ സ്റ്റേഷനുകൾക്കിടയിൽ പാത ഇരട്ടിപ്പിക്കല്‍ പൂർത്തായാക്കാൻ ഇനിയും കാത്തിരിക്കണം. പാത ഇരട്ടിപ്പിക്കലിനായി 2018 മെയ് മൂന്നിന് മുഴുവൻ സ്ഥലവും ഏറ്റെടുത്തു കൈമാറുമെന്നാണ് സംസ്ഥാന സർക്കാർ റെയിൽവേക്ക് രേഖാമൂലം ഉറപ്പ് നൽകിയത്. എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും സ്ഥലമേറ്റെടുപ്പ് ഇതുവരെ പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിന് ആയിട്ടില്ല.
2020-ൽ കോട്ടയം ജില്ലയിലെ പാതയിരട്ടിപ്പിക്കൽ പൂർത്തിയായി രണ്ടാം പാതയിലൂടെ ട്രെയിൻ ഓടിക്കും എന്ന റെയിൽവേയുടെ വാക്ക് നടപ്പാകില്ലെന്ന് ഇതോടെ ഉറപ്പായി. കലക്ടറുടെ നേതൃത്വത്തിൽ സ്ഥലമേറ്റെടുപ്പ് നടപടിയുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും എങ്ങുമെത്താത്ത നിലയിലാണ്. നഷ്ടപരിഹാര പാക്കേജ് സ്വീകാര്യമല്ലെന്ന് കാണിച്ച് സ്ഥലമുടമകൾ പിന്മാറിയതോടെയാണ് നേരിട്ടുള്ള സ്ഥലമേറ്റെടുപ്പ് ആരംഭിച്ചത്.
പാത ഇരട്ടിപ്പിക്കൽ, ശബരിപാത തുടങ്ങിയ വിഷയങ്ങളിൽ റെയിൽവേ നിർമ്മാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജില്ലാ കലക്ടറുമായി ചർച്ച നടത്തും. ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണ് കോട്ടയത്തെ പാതയിരട്ടിപ്പിക്കൽ ചർച്ചകളിലും കടലാസിലും ഒതുങ്ങുന്നതെന്ന ആക്ഷേപവും ശക്തമാണ്.