കോട്ടയം: ഓഗസ്റ്റ് അഞ്ച് മുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ അവസാനിപ്പിക്കാനുള്ള കെഎസ്ആര്‍ടിസിയുടെ നീക്കത്തിന് എതിരെ പ്രതിഷേധം ശക്തം. പോയിന്‍റ് ടു പോയിന്റ് ചെയിന്‍ സര്‍വീസുകള്‍ ലാഭകരമാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആര്‍ടിസിയുടെ പുതിയ നീക്കം.
പുതിയ യാത്രാക്രമീകരണം പ്രാബല്യത്തില്‍ വന്നാല്‍ പാലാ, ഈരാറ്റുപേട്ട, തൊടുപുഴ, കട്ടപ്പന ഡിപ്പോകളില്‍ നിന്നും നേരിട്ട് തിരുവനന്തപുരത്തേക്ക് സര്‍വീസുകളുണ്ടാവില്ല. തിരുവനന്തപുരത്തേക്കുള്ള യാത്രക്കാര്‍ കോട്ടയത്തെത്തി അവിടെനിന്നും കൊട്ടാരക്കരയിലിറങ്ങി മറ്റൊരു ബസില്‍ വേണം തിരുവനന്തപുരമെത്താന്‍. നാലാര മണിക്കൂര്‍ കൊണ്ട് അവസാനിക്കേണ്ട യാത്രക്ക് ഇനിമുതല്‍ ആറ് മണിക്കൂറിലധികം വേണ്ടിവരുമെന്നാണ് നിഗമനം. ഇരുപത്തിയഞ്ച് രൂപ മുതല്‍ മുപ്പത്തിരണ്ട് രൂപവരെ യാത്രക്കാര്‍ക്ക് അധികമായി ചിലവാക്കേണ്ടിയും വരും. ഇത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുമെന്നാരോപിച്ച് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ രംഗത്ത് വന്നിട്ടുണ്ട്. പുതിയ യാത്രാക്രമീകരണം പിന്‍വലിക്കണമെന്ന് ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ ജയ്‌സണ്‍ മാന്തോട്ടം ആവശ്യപ്പെട്ടു. കുട്ടികളോടും സ്ത്രീകളോടുമുള്ള വെല്ലുവിളിയാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു
പതിറ്റാണ്ടുകളായി നിലവിലുണ്ടായിരുന്ന യാത്രാസൗകര്യമാണ് പുതിയ നടപടിയിലൂടെ ഇല്ലാതാവുക. പാലാ ഡിപ്പോയില്‍ നിന്നും രാവിലെ നാലുമണിക്ക് ഉണ്ടായിരുന്ന ബസ് ഇനി കായംകുളം വരെ സര്‍വീസ് നടത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. വൈറ്റിലയില്‍ നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് നടത്തിയിരുന്ന സര്‍വീസ് പാലായില്‍ അവസാനിക്കും. പുതിയ യാത്രാക്രമീകരണം നടപ്പാക്കിയാല്‍ 20,000 രൂപവരെ കളക്ഷന്‍ നേടിയിരുന്ന തൃശൂര്‍-പാലാ സര്‍വീസും ഇനി ഉണ്ടാകില്ല.