കോട്ടയം : കേരളത്തെ കൂടുതൽ കടക്കെണിയിലേക്ക് തള്ളിവിടുന്ന നടപടി പിണറായി സർക്കാർ അവസാനിപ്പിക്കണമെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി ജോർജ്. നിലവിൽ സംസ്ഥാനത്തിന് 3,67,000 കോടി രൂപ കടമുണ്ട്. ഇതിനുപുറമേ 60,000 കോടി കൂടി കടമെടുക്കുകയാണ്. ഇത്തരത്തിലാണെങ്കിൽ കേരളത്തിൽ ശ്രീലങ്കയിലേതിന് സമാന സാഹചര്യമാകുമെന്നും പി.സി ജോർജ് പറഞ്ഞു.
കെ റെയിലിനായുള്ള 65,000 കോടി കൂടിയാകുമ്പോൾ 4,27,000 കോടിയായി കടം ഉയരും. 10 വർഷം കൊണ്ട് പോലും പദ്ധതി പൂർത്തിയാകില്ല. സർക്കാർ കടമെടുപ്പ് നടപടികൾ അവസാനിപ്പിക്കണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടു.
Also Read: വടക്കൻ കേരളത്തിൽ സ്വകാര്യ ബസ് സമരം പൂർണം; ദുരിതത്തിലായി യാത്രക്കാർ
ശബരി റെയിൽ പാതയ്ക്കായി 3,800 കോടി ചെലവഴിക്കാൻ പറ്റാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. വിഴിഞ്ഞം പദ്ധതി ഇനിയും പൂർത്തിയായിട്ടില്ല. കൂടുതൽ കടമെടുക്കാനുള്ള പിണറായി സർക്കാരിന്‍റെ നീക്കം തടയണം.
സിൽവർ ലൈൻ നടപ്പിലാകാത്ത പദ്ധതിയാണ്. എൽഡിഎഫ് ഭരണത്തിൽ നാട്ടിൽ അക്രമവും പീഡനവും വർധിച്ചു. ഇതിൽ നിന്നെല്ലാം ജനശ്രദ്ധ തിരിക്കാനുള്ള തട്ടിപ്പാണ് ഇപ്പോൾ പിണറായി നടത്തുന്നത്.
കെ റെയിലിനെ ജനങ്ങൾ ഒറ്റക്കെട്ടായി എതിർക്കണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടു. സമരം രൂക്ഷമായ നട്ടാശ്ശേരി സന്ദർശിക്കുകയായിരുന്നു പി.സി ജോർജ്.