കോട്ടയം: അസൗകര്യങ്ങള്‍ക്ക് നടുവിലായിരുന്ന തീക്കോയി ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് പുതിയ മന്ദിരമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവുന്നു. പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് 7കോടി 40 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. ഇടിഞ്ഞുവീഴാറായ കെട്ടിടത്തിലാണ് കാലങ്ങളായി ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. വര്‍ഷങ്ങളായി 100 ശതമാനം വിജയം നേടിവരുന്ന തീക്കോയി ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് സുരക്ഷിതമായ സ്വന്തം കെട്ടിടമെന്ന ആവശ്യത്തിനാണ് ഒടുവില്‍ പരിഹാരമാകുന്നത്. കഴിഞ്ഞ 32 വര്‍ഷമായി വാടകക്കെട്ടിടത്തിലാണ് സ്‌കൂളിന്‍റെ പ്രവര്‍ത്തനം.
90ലധികം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. കെട്ടിടം തകര്‍ച്ചയിലായതോടെ ക്ലാസ് മുറികള്‍ അരക്കിലോമീറ്ററോളം അകലെയുളള വാടക്കെട്ടിടത്തിലേയ്ക്ക് മാറ്റിയിരുന്നു. മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് ഏറ്റെടുത്ത രണ്ടേകാല്‍ ഏക്കര്‍ സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിക്കുക. മൂന്ന് നിലകളോട് കൂടി കെട്ടിടത്തില്‍ ക്ലാസ് മുറികളും വര്‍ക്കുഷോപ്പും അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ക്ലാസ് മുറികള്‍ മാറ്റിയെങ്കിലും ഓഫീസ് ഇപ്പോഴും പഴയ കെട്ടിടത്തില്‍ തന്നെയാണ്. 3550 ചതുരശ്ര അടി വിസ്‌തീര്‍ണത്തില്‍ രണ്ടാം നിലയില്‍ ലാബും ഉള്‍പ്പെടുത്തും. കെട്ടിട സൗകര്യങ്ങളുടെ പരിമിതകള്‍മൂലമാണ് നിലവില്‍ പ്രവേശനം 100-ല്‍താഴെ ഒതുക്കിയിരിക്കുന്നത്. പുതിയ കെട്ടിടം ലഭ്യമാകുന്നതോടെ കൂടുതല്‍ വിദ്യാര്‍ഥികൾക്ക് പ്രവേശനം നല്‍കാനുമാകും.