ലണ്ടന്‍ : ബ്രിട്ടനിൽ മലയാളി നഴ്‌സും രണ്ട് കുട്ടികളും മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് യുകെ പൊലീസ്. കോട്ടയം വൈക്കം കുലശേഖരമംഗലം സ്വദേശിയായ അഞ്ജുവിനെ ഭര്‍ത്താവ് സാജു കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുകെയില്‍ നഴ്‌സായി ജോലിചെയ്യുന്ന കോട്ടയം വൈക്കം സ്വദേശിനി അഞ്ജു(40), മക്കളായ ജാന്‍വി (4), ജീവ(6) എന്നിവരാണ് കൊല്ലപ്പെട്ടത്. കുട്ടികളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കും.
സംഭവത്തില്‍ അഞ്ജുവിന്‍റെ ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറ സ്വദേശി സാജുവിനെ(52) പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി സാജുവിനെ 72 മണിക്കൂർ കൂടി പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കും. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുമെന്നും പൊലീസ് അറിയിച്ചു.
നോര്‍ത്താംപ്‌ടണ്‍ഷയറിലെ കെറ്ററിംഗില്‍ വ്യാഴാഴ്‌ച രാത്രിയാണ് ദാരുണമായ സംഭവമുണ്ടായത്. സുഹൃത്തുക്കളും ബന്ധുക്കളും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാതെ വന്നതോടെ സംശയം തോന്നി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ദാരുണ സംഭവം പുറത്തറിയുന്നത്.
വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് സുഹൃത്തുക്കൾ പൊലീസിൽ വിവരം അറിയിച്ചു. വീട് തുറന്നുനോക്കിയപ്പോൾ അഞ്ജു മരിച്ച നിലയിലായിരുന്നു. തൊട്ടടുത്ത് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു കുട്ടികൾ. കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സാജു ജോലിയില്ലാത്ത വിഷമത്തിലായിരുന്നുവെന്നും ചെറിയ കാര്യത്തിന് പോലും ദേഷ്യപ്പെടുന്ന പ്രകൃതക്കാരനായിരുന്നെന്നും കഴിഞ്ഞ ദിവസം അഞ്ജുവിന്‍റെ പിതാവ് അശോകൻ പറഞ്ഞിരുന്നു. മാസങ്ങളായി അഞ്ജു നാട്ടിലേക്ക് പണമയച്ചിരുന്നില്ല. മകള്‍ ഏറെ നാളായി വിഷാദത്തിലായിരുന്നു. വീട്ടിലേക്ക് വീഡിയോ കോള്‍ വിളിക്കുമ്പോഴൊക്കെ ദുഃഖത്തിലായിരുന്നു. എന്നാല്‍, ഇവര്‍ക്കിടയില്‍ മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നതായി അറിയില്ലെന്നും അശോകന്‍ പറഞ്ഞു.
യുകെയില്‍ സര്‍ക്കാര്‍ നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു അഞ്ജു. സാജുവിന് ഹോട്ടലില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ജോലിയാണ്. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ യുകെയില്‍ എത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സാജുവിനെ പൊലീസ് പിടികൂടുകയായിരുന്നു.