കോട്ടയം: തലപ്പലം പഞ്ചായത്തിലെ പൂവത്താനി മേഖലയില്‍ നരിശല്യം വ്യാപകമാകുന്നു. പാറമടയ്‌ക്കായി വലിയ തോതില്‍ വാങ്ങിക്കൂട്ടിയ സ്ഥലത്ത് കാടുപിടിച്ചതോടെ മേഖലയില്‍ നരികള്‍ താമസമാക്കിയിരിക്കുകയാണ്. തലപ്പലം പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലാണ് നരിശല്യം വര്‍ധിക്കുന്നത്. രണ്ടു ദിവസത്തിനിടെ പ്രദേശത്തെ ഏഴ് ആടുകളെയാണ് നരികൾ കൊന്നത്. ആക്രമണ ഭീതിമൂലം റബർ വെട്ടുന്നതിനും മറ്റും കൃഷിയിടത്തിൽ എത്താൻ പ്രദേശവാസികളും ഭയക്കുന്ന സ്ഥിതിയാണ്.
വാഴപള്ളിൽ വി.എസ് ശശിധരന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കൂട്ടില്‍ വളര്‍ത്തിയിരുന്ന ആറ് ആടുകളെ ബുധനാഴ്‌ച നരിക്കൂട്ടം കടിച്ചുകീറി. കൂടാതെ പ്രദേശത്തെ നാരായണൻ നായരുടെ ഒരാടിനെ കൊല്ലുകയും മൂന്ന് ആടുകളെ കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഒരുമാസം മുമ്പ് പ്രസവം കഴിഞ്ഞ് ഒന്നര ലിറ്ററോളം പാല്‍ ലഭിച്ചിരുന്ന ആടിനെയാണ് കൊന്നത്. ഇവയെ തുരത്താന്‍ അടിയന്തര നടപടി വേണമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ശക്തമാണ്. ഇത് സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് അനുപമ വിശ്വനാഥ് പറഞ്ഞു.