കോട്ടയം: ഹോട്ടല്‍ ജീവനക്കാരനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. കൊല്ലം സ്വദേശി സലാമിനാണ് മര്‍ദ്ദനമേറ്റത്. ഇയാളുടെ കഴുത്തിലും പുറത്തും അടിയേറ്റതിന്റെ പാടുകളുണ്ട്. രാത്രികാല പരിശോധനക്കിടെയാണ് സംഭവം. നാഗമ്പടത്ത് ഹോട്ടല്‍ ജീവനക്കാരനായ സലാം സുഹൃത്തിനെ കാണാന്‍ തിരുനക്കര സ്റ്റാന്‍ഡിന് സമീപം എത്തിയതായിരുന്നു. ബൈക്കിലെത്തിയ പൊലീസുകാര്‍ വിവരങ്ങള്‍ ചോദിച്ച ശേഷം യാതൊരു പ്രകോപനവും കൂടാതെ മര്‍ദ്ദിക്കുകയായിരുന്നെന്ന് സലാം ആരോപിച്ചു.
സലാമിന്റെ ഇടതു കൈയിലും തലയുടെ ഇടതുഭാഗത്തും പുറത്തും ലാത്തിക്ക് സമാനമായ ആയുധം ഉപയോഗിച്ച് അടിച്ച പാടുകളുണ്ട്. സംഭവം നടന്ന ശേഷം എസ്.ഐയുടെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പ് ശ്രമമുണ്ടായെന്നും സലാം പറഞ്ഞു. ഒത്തുതീര്‍പ്പിന് വഴങ്ങാതായതോടെ കള്ളക്കേസുകളിൽ കുടുക്കാന്‍ ശ്രമിച്ചു. ഏതെങ്കിലും തരത്തിൽ തന്നെ കുടുക്കുമോയെന്ന ഭയമുള്ളതായും സലാം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കലക്‌ടര്‍, ഡി.ജി.പി, മനുഷ്യാവകാശ കമ്മിഷൻ ഉൾപ്പെടെയുള്ളവർക്ക് പരാതി നല്‍കിയിട്ടുണ്ട്.