കോട്ടയം: പാലാ നഗരസഭാ പ്രദേശത്തെ ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് "അമ്മയാണ് ആറും തോടും" എന്ന സമഗ്ര ശുചീകരണ പദ്ധതിക്ക് തുടക്കമായി. മീനച്ചിലാറിന്‍റെയും ളാലം തോടിന്‍റെയും തീരങ്ങൾ തൊഴിലുറപ്പ് തൊഴിലാളികളെയും നഗരസഭാ ശുചീകരണ തൊഴിലാളികളെയും ഉൾപ്പെടുത്തി നഗരസഭാ ആരോഗ്യ വിഭാഗത്തിന്‍റെയും ഹരിത കേരള മിഷന്‍റെയും നേതൃത്വത്തിൽ മുനിസിപ്പൽ അതിർത്തി വരെ വൃത്തിയാക്കും.
ആറിന്‍റെയും തോടിന്‍റെയും തീരത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കാടും വള്ളിപ്പടർപ്പുകളും നീക്കം ചെയ്യുകയാണു ലക്ഷ്യമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലം പറമ്പിൽ പറഞ്ഞു. സ്റ്റേഡിയത്തിനടുത്തുള്ള ളാലം തോടു ഭാഗത്ത് നഗരസഭ ചെയർമാൻ ആന്‍റോ ജോസ് പടിഞ്ഞാറേക്കര ശുചീകരണ യജ്ഞത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലം പറമ്പിലിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീഷ് ചൊള്ളാനി ശുചിത്വ ബോധവൽക്കരണ സന്ദേശം നൽകി. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നീന ജോർജ്, മുൻ ചെയർപേഴ്സൺ മാരായ ലീന സണ്ണി, ബിജി ജോജോ ,കൗൺസിലർമാരായ ലിസി കുട്ടി മാത്യു, ആനി ബിജോയി, ആർ സന്ധ്യ ,ജോസ് ചീരാംകുഴി ,സാവിയോ കാവുകാട്ട്, ജിമ്മി ജോസഫ്, ആരോഗ്യ വിഭാഗം ജീവനക്കാരായ ചിഞ്ചുറാണി, റിയ, രജ്ജിത്ത്, ജഫീസ് മറ്റു നഗരസഭാ ജീവനക്കാർ ,തൊഴിലുറപ്പ് പ്രവർത്തകർ, വ്യാപാരികൾ സാമൂഹിക -രാഷ്ട്രീയ പ്രവർത്തകർ എന്നിവർ പദ്ധതിയിൽ അണിചേർന്നു. തുടർച്ചയായ ദിവസങ്ങളിൽ പൊതുജനങ്ങളുടെയും വിദ്യാർഥികളുടേയുമൊക്കെ സഹകരണത്തോടെ പദ്ധതി തുടരാനാണ് നഗരസഭയുടെയും ആരോഗ്യ വിഭാഗത്തിന്‍റെയും തീരുമാനം.