കൊല്ലം: രക്ഷാ പ്രവർത്തനം സേവനമായി കാണുന്നവരാണ് ഫയർ ഫോഴ്‌സ് ജീവനക്കാർ. ഏത് അത്യാഹിത ഘട്ടത്തിലും സേവന സന്നദ്ധരായി ഓടിയെത്തുന്നവർ. ഇതിനിടയിലാണ് കൊല്ലം ജില്ലാ ഫയർഫോഴ്‌സ് മേധാവി ഹരികുമാറും സഹപ്രവർത്തകരും ഒരു ആട്ടിൻകുട്ടിയെ വില കൊടുത്ത് വാങ്ങുന്നത്. കേട്ടാല്‍ കൗതുകം തോന്നാം. പക്ഷേ ഇതില്‍ കൗതുകമില്ല. ഓമനിച്ചു വളർത്തിയെങ്കിലും നോക്കാൻ പ്രാപ്തിയില്ലാതെ വന്നതോടെ ഉടമസ്ഥനിൽ നിന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ആട്ടിൻ കുട്ടിയെ വാങ്ങുകയായിരുന്നു. വാങ്ങി സ്റ്റേഷനിലെത്തിച്ച് പേരിട്ടു. മണിക്കുട്ടി... ആദ്യം മണിക്കുട്ടി ഉദ്യോഗസ്ഥരുമായി ഇണങ്ങാൻ മടിച്ചെങ്കിലും ഇപ്പോൾ ഹാപ്പിയാണ്.
സീനിയർ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ ദിലീപിനാണ് പരിചരണ ചുമതല. ദിലീപിന്‍റെ വീട്ടില്‍ വളർത്തിയ ആട്ടിൻകുട്ടി, മണികണ്ഠനെ കൂട്ടിന് എത്തിച്ചതോടെ മണിക്കുട്ടിയുടെ സന്തോഷം ഇരട്ടിയായി. കഥയുടെ ക്ലൈമാക്‌സില്‍ ഫയർഫോഴ്‌സ് ജീവനക്കാരും ഹാപ്പിയാണ്. കാരണം മണിക്കുട്ടി ഗർഭിണിയാണ്. കൊവിഡ് കാലത്ത് ഓരോ നിമഷവും നഗരത്തിന്‍റെ വിവിധ കേന്ദ്രങ്ങളിലേക്ക് ഓടിയെത്താനുള്ള ശ്രമത്തിലാണ് ഫയർഫോഴ്‌സ് ജീവനക്കാർ. തിരികെ ഓഫീസിലെത്തുമ്പോൾ അവരെ കാത്ത് മണിക്കുട്ടിയുണ്ടാകും. ആ സന്തോഷമാണ് കൊല്ലത്തെ ഫയർഫോഴ്‌സ് ആസ്ഥാനത്ത് നിറയുന്നത്.