കടല്‍ കടന്നുവന്ന പോർച്ചുഗീസുകാർ കോഴിക്കോട് സാമൂതിരിയോട് കേരളത്തിലെ കുരുമുളക് തൈകൾ പോർച്ചുഗലിലേക്ക് കൊണ്ടുപോകാൻ അനുവാദം ചോദിച്ചു. ചോദിച്ച അളവില്‍ സാമൂതിരി അവർക്ക് കുരുമുളക് തൈകൾ കൊടുത്തു. തൈകൾ കൊണ്ടുപോയാലുള്ള ഭവിഷ്യത്തിനെ കുറിച്ച് സാമൂതിരിയുടെ പടത്തലവൻ ഓർമിപ്പിച്ചപ്പോൾ സാമൂതിരി പറഞ്ഞത് ഇങ്ങനെയാണ്... പോർച്ചുഗീസുകാർക്ക് നമ്മുടെ കുരുമുളക് തൈകൾ കൊണ്ടുപോകാം. പക്ഷേ നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ടു പോകില്ലല്ലോ എന്നാണ്... കാലം പിന്നെയും ഒരു പാട് സഞ്ചരിച്ചു.. ഇത്തവണ പോർച്ചുഗീസില്‍ നിന്നല്ല, 2019ല്‍ അയർലണ്ടില്‍ നിന്ന് ഭാഗ്യലക്ഷ്മിയും ഭർത്താവ് റോബർട്ട് ബാരറ്റും സുഗന്ധവ്യഞ്ജനങ്ങൾ തേടി വയനാട്ടിലെത്തി. പുൽപ്പള്ളിക്കടുത്ത് മുള്ളൻകൊല്ലിയിലെ വനമൂലിക സംഘം അവരെ സന്തോഷത്തോടെ സ്വീകരിച്ചു. ജാതിപത്രി, കറുവപ്പട്ട, ഏലയ്ക്ക, കമ്പിളിനാരങ്ങയുടെ തൊലി എന്നിവയാണ് ഭാഗ്യ ലക്ഷ്മി ചോദിച്ചത്. ഭാഗ്യ ലക്ഷ്മി ചോദിച്ചതെല്ലാം സ്ത്രീകളുടെ കൂട്ടായ്‌മ കൂടിയായ വനമൂലിക സംഘം കൊടുത്തു. ഭാഗ്യ ലക്ഷ്മിക്കൊപ്പം സുഗന്ധവ്യഞ്ജനങ്ങളും കടല്‍ കടന്നു.. അയർലണ്ടിലേക്ക്.. അവിടെ കോർക്ക് സിറ്റി നഗരത്തില്‍ റിബല്‍ സിറ്റി എന്ന ഡിസ്റ്റിലറിയിലേക്കാണ് വയനാടൻ രുചിയും മണവും എത്തിയത്. റിബല്‍ സിറ്റിയില്‍ നിന്ന് പിന്നീടുണ്ടായത് " മഹാറാണി" എന്ന പേരില്‍ രുചി നിറയുന്ന ജിൻ ആണ്.
മഹാറാണി ജിന്നായി മാറിയ കഥയിലേക്ക് പോകുന്നതിന് മുൻപ് ഭാഗ്യലക്ഷ്മി അയർലണ്ടില്‍ എത്തിയതിന് പിന്നിലെ കഥയില്‍ നിന്ന് തുടങ്ങാം...
2007ല്‍ കൊല്ലം ടികെഎം കോളജില്‍ നിന്ന് ഇൻഫർമേഷൻ ടെക്നോളജിയില്‍ എഞ്ചിനിയറിങ് പൂർത്തിയാക്കിയ ശേഷം ചെന്നൈയിലെ എച്ച്സിഎല്ലിലും ടിസിഎസിലും ജോലി ചെയ്തു. 2013ല്‍ ടിസിഎസില്‍ ടീം ലീഡർ എന്ന പദവി ഉപേക്ഷിച്ച് സ്പെയിനിലെ ഡബ്ലിങ് ബിസിനസ് സ്കൂളില്‍ എംബിഎ പഠനത്തിന് ചേർന്നു. ഡെല്‍ കമ്പനിയില്‍ ഐടി പ്രോഗ്രാം മാനേജറായി ജോലി ചെയ്യുന്നതിനിടെയാണ് അയർലണ്ടുകാരനായ റോബർട്ട് ബാരറ്റിനെ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടത്. പൂർണമായും വ്യത്യസ്തമായ സംസ്കാരത്തില്‍ നിന്ന് വന്ന ആളോട് അടുക്കാൻ ആദ്യം മടിച്ചെങ്കിലും പിന്നീട് സഹോദരന്‍റെ പിന്തുണയോടെ റോബർട്ടുമായി സംസാരിക്കുകയായിരുന്നു.

ലോകത്തെ കുറിച്ചുള്ള റോബർട്ടിന്‍റെ വീക്ഷണങ്ങൾ ഇരുവരെയും ഒന്നിപ്പിച്ചു. ഒരു വർഷത്തെ പ്രണയം വിവാഹത്തിലെത്തി. 2016ല്‍ റോബർട്ട് കൊല്ലം ജില്ലയിലെ കിളിക്കൊല്ലൂരില്‍ എത്തി ഭാഗ്യലക്ഷ്മിയുടെ മാതാപിതാക്കളെ കണ്ടു. 2017 ആഗസ്റ്റില്‍ കേരളത്തില്‍ വച്ച് വിവാഹം. ബയോകെമിസ്ട്രിയിലും ബ്രൂവിങ് ആൻഡ് ഡിസ്റ്റിലിങ്ങില്‍ സ്കോട്ട് ലാൻഡില്‍ നിന്നും ബിരുദാനന്ത ബിരുദം നേടിയ റോബർട്ട് കാനഡ, കരിബീയൻ, അയർലണ്ട്, ഉഗാണ്ട എന്നിവിടങ്ങളിലെ ഡിസ്റ്റിലറികളില്‍ ജോലി ചെയ്തിട്ടുണ്ട്. സ്വന്തമായി ഒരു സംരംഭമായിരുന്നു റോബർട്ടിന്‍റെ സ്വപ്നം. അയർലണ്ട് സർക്കാരിന്‍റെ പിന്തുണയും ഐറിഷ് ഫുഡ് ബോർഡിന്‍റെ സഹായവും സ്വന്തം സമ്പാദ്യവും ചേർത്താണ് കോർക്ക് സിറ്റി നഗരത്തില്‍ റിബല്‍ സിറ്റി എന്ന പേരില്‍ ഡിസ്റ്റിലറി ആരംഭിച്ചത്.

ഇനി മഹാറാണിയുടെ വിജയകഥ...
ലോക പ്രശസ്തമായ ഐറിഷ് മദ്യങ്ങൾക്കിടയിലേക്ക് മഹാറാണി എത്തുമ്പോൾ രുചിയില്‍ മാത്രമല്ല, ജിന്നിന്‍റെ ഓരോ അംശത്തിലും വ്യത്യസ്തത നിറയണമെന്ന് ഭാഗ്യലക്ഷ്മി ആഗ്രഹിച്ചിരുന്നു. ജിന്നിന്‍റെ പ്രധാന ഘടകമായ ജൂനിപറിനൊപ്പം പട്ടയും ജാതിപത്രിയും ബബിളി മാസിന്‍റെ തൊലിയും ഉപയോഗിച്ചു. അതോടൊപ്പം മധുരവും എരിവും പുളിയും ചേരുന്ന പ്രത്യേക രുചിക്കൂട്ടാണ് മഹാറാണിയുടെ പ്രത്യേകത. മദ്യം ആസ്വദിച്ച് നുണയുന്ന അയർലണ്ട് മഹാറാണിയെ മനസറിഞ്ഞ് സ്വീകരിച്ചു. ജിന്നിനെ വെറും മദ്യമായല്ല, ഭാഗ്യലക്ഷ്മി കണ്ടത്. വയനാട്ടിലെ സ്ത്രീ കൂട്ടായ്‌മ ശേഖരിച്ച് കയറ്റി അയയ്ക്കുന്ന സുഗന്ധ വ്യഞ്ജനങ്ങൾ, കുടുംബശ്രീ, വനമൂലിക തുടങ്ങി നിരവധി സ്ത്രീ സംരംഭങ്ങൾക്ക് നവോത്ഥാന കേരളം നല്‍കുന്ന പിന്തുണ ഇവയെല്ലാം മനസിലെത്തിയപ്പോൾ പോരാട്ടങ്ങളുടെ സ്ത്രീ പ്രതീകങ്ങളായ കേരളത്തിന്‍റെ മഹാറാണിമാർക്ക് ആദരവായി മഹാറാണി എന്ന പേരാണ് ഭാഗ്യലക്ഷ്മി സ്വീകരിച്ചത്. അയർലണ്ട് മദ്യത്തിന് മലയാളത്തനിമയുള്ള പേര്. രുചിയില്‍ മാത്രമല്ല, മദ്യകുപ്പിയില്‍ വരെ ഭാഗ്യലക്ഷ്മി വ്യത്യസ്തത കാത്തു സൂക്ഷിച്ചു. മലയാളത്തില്‍ വിപ്ലവ സ്പിരിറ്റ് എന്നാണ് കുപ്പിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിപ്ലവ സ്പിരിറ്റിനും പറയാനുണ്ട് ഒരു കഥ.

നാടോടി കഥകളിലെ ധീരനായികയായ നങ്ങേലിയുടെ നാട്ടില്‍ നിന്നെത്തി, പോരാട്ടങ്ങളുടെ കഥ പറയുന്ന അയർലണ്ടിലെ കോർക്ക് സിറ്റിയിലെ റിബല്‍ ഡിസ്റ്റിലറിയില്‍ പിറന്ന ജിന്നിനെ വിശേഷിപ്പിക്കാൻ വിപ്ലവ സ്പിരിറ്റ് എന്ന പേര് തന്നെയാണ് ഏറ്റവും അനുയോജ്യം. അതുകൊണ്ടും മഹാറാണിയിലെ മലയാളം അവസാനിക്കുന്നില്ല. " മോക്ഷം" എന്നൊരു ടാഗ് ലൈൻ കൂടി മഹാറാണിയുടെ കുപ്പിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. പടിഞ്ഞാറൻ രാജ്യങ്ങളില്‍ പൊതുവെ സുഗന്ധ വൃഞ്‌ജനങ്ങൾ മദ്യത്തില്‍ ഉപയോഗിക്കാറില്ല. ലിബറേഷൻ ഓഫ് സ്പിരിറ്റ് എന്ന പുതിയൊരു അർഥവും രീതിയുമാണ് മോക്ഷത്തിലൂടെ ഭാഗ്യലക്ഷ്മി ഉദ്ദേശിക്കുന്നത്. സ്ത്രീകളുടെ പോരാട്ടത്തിന്‍റെ പ്രതീകമായി വാളിന്‍റെ ചിഹ്നവും കുപ്പിയില്‍ നല്‍കിയിട്ടുണ്ട്. ഒരു മാറ്റം വേണമെങ്കില്‍ നമ്മൾ സ്വയം വിപ്ലവം സൃഷ്ടിക്കണം. ഇത് ഭാഗ്യലക്ഷ്മിയുടെ വിജയമന്ത്രമാണ്. അഞ്ച് വർഷത്തെ പ്രയത്നമാണ് മഹാറാണിയുടെ വിജയം.


ജിന്നിന് ശേഷം ഇനി വരാനിരിക്കുന്നത് റമ്മാണ്. അതിലും നിറയുന്നത് വ്യത്യസ്ത രുചിയും ലഹരിയുമാകും. ഇത് ഭാഗ്യലക്ഷ്മിയുടെ ഉറപ്പാണ്. സ്‌കാൻഡിനേവിയൻ മദ്യമായ അക്വാവിറ്റ്, സ്വിറ്റ്സർലണ്ടില്‍ ജനിച്ചതും 45 മുതല്‍ 74 ശതമാനം വരെ ആല്‍ക്കഹോൾ നിറയുന്നതുമായ അബ്‌സിന്തെ തുടങ്ങിയ മദ്യങ്ങൾ കൂടി റിബല്‍ സിറ്റിയില്‍ നിന്ന് പിറവിയെടുക്കുമെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. മഹാറാണി അടക്കമുള്ള മദ്യങ്ങൾക്ക് യൂറോപ്പും പിന്നീട് അമേരിക്കയുമാകും ആദ്യ വിപണി. മഹാറാണിയെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടി ക്രമങ്ങളിലാണ്. അതിനിടിയിലാണ് കൊവിഡ് എത്തിയത്. പക്ഷേ അതിജീവിക്കും. സ്വതന്ത്രമായി ചിന്തിക്കാനും നിലപാടുകൾ എടുക്കാനും പിന്തുണ നല്‍കുന്ന കുടുംബമാണ് തന്‍റെ ശക്തിയെന്നും ഭാഗ്യലക്ഷ്മി പറയുന്നു.