കൊല്ലം: കൊല്ലത്ത് കൊവിഡ് വാക്‌സിനേഷൻ സെന്‍ററിൽ തിരക്കിനെ തുടർന്ന് വാക്കേറ്റം. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് വാക്‌സിൻ സ്വീകരിക്കാൻ ജനങ്ങൾ കൂട്ടമായെത്തിയത്. നൂറുകണക്കിന് ആളുകളാണ് ഒരേസമയം എത്തിയത്.
ജനത്തിരക്ക് നിയന്ത്രിക്കാൻ പൊലീസോ മറ്റ് ആരോഗ്യ പ്രവർത്തകരോ ഇവിടെ ഉണ്ടായിരുന്നില്ല. ഒരു വാർഡിൽ നിന്ന് 14 പേർക്ക് മാത്രമാണ് വാക്‌സിൻ നൽകുന്നതെന്ന് ഡോക്‌ടർമാർ ആശാ വർക്കേഴ്‌സിനെ അറിയിച്ചിരുന്നു. നിർദേശേത്തെ തുടർന്ന് ആശാ വർക്കർമാർ മുൻഗണന ക്രമത്തിലുള്ളവരെ വിവരം അറിയിച്ചിരുന്നു. പക്ഷേ ഈ അറിയിപ്പ് ലഭിച്ചവർ ഉടൻ തന്നെ മറ്റുള്ളവരിലേക്ക് വിവരങ്ങൾ കൈമാറിയ സാഹചര്യത്തിലാണ് ആളുകൾ കൂട്ടത്തോടെ എത്തിയത്. ഈ ഒരു അറിയിപ്പിനെ കുറിച്ച് യാതൊരു വിവരവും ജില്ലാ ഭരണകൂടമോ മറ്റോ നൽകിയിരുന്നില്ല. എന്നാൽ വാക്‌സിൻ സ്വീകരിക്കാൻ എത്തിയവർക്ക് വാക്‌സിൻ ലഭിക്കാതായപ്പോൾ വാക്കേറ്റമാകുകയായിരുന്നു. രാവിലെ ഏഴു മണി മുതൽ ജനങ്ങൾ എത്തി തുടങ്ങിയിരുന്നു.
മുൻപും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ അറിയിച്ചു. ഇന്ന് എത്തിയ എല്ലാവർക്കും കൃത്യമായ രീതിയിൽ വാക്‌സിൻ നൽകുമെന്നും പ്രശ്‌നം പരിഹരിച്ച് മുന്നോട്ട് കൊണ്ടുപോകുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു.