കൊല്ലം: കൊവിഡ് കാലത്ത് ഓട്ടോറിക്ഷകളിൽ ഇനി പേടിയില്ലാതെ സുരക്ഷിതമായി യാത്ര ചെയ്യാം. യാത്രാ വാഹനങ്ങളിൽ ഡ്രൈവർ ക്യാബിനുകൾ യാത്രക്കാര്‍ ഇരിക്കുന്ന സീറ്റുമായി വേർതിരിക്കാനുള്ള നടപടികൾ കൊല്ലം ജില്ലയിൽ പൂർത്തിയായി. യാത്രക്കാരും ഡ്രൈവറുമായി സമ്പർക്കം ഉണ്ടാകാതിരിക്കാൻ പ്രകാശം കടക്കുന്ന അക്രിലിക് ഷീറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഓട്ടോറിക്ഷകൾ, ടാക്സികൾ, സ്വകാര്യബസുകൾ കോൺട്രാക്ട് ക്യാരേജുകൾ ഉൾപ്പെടെ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന എല്ലാ യാത്രാ വാഹനങ്ങളിലും ഡ്രൈവർ ക്യാബിൻ വേർതിരിക്കണമെന്ന മോട്ടോർ വാഹന വകുപ്പ് ഉത്തരവിനെ തുടർന്നാണ് നടപടി. ഇതുസംബന്ധിച്ച് പാരിപ്പള്ളി മുതൽ കാവനാട് വരെ മോട്ടോർ വാഹന വകുപ്പ് ബോധവൽക്കരണം നടത്തിയിരുന്നു.
കൊവിഡ് നിയന്ത്രണങ്ങൾ മൂലം ഓട്ടോറിക്ഷ തൊഴിലാളികൾക്ക് വരുമാനം കുറഞ്ഞ സാഹചര്യത്തിൽ നഗരത്തിലെ സ്വർണക്കടകള്‍ സൗജന്യമായി നൂറോളം ഡ്രൈവർ ക്യാമ്പിനുകൾ വേർതിരിച്ചു നൽകിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചതോടെ കഴിഞ്ഞ കാല വറുതികൾക്ക് നേരിയ ആശ്വാസമുണ്ടെന്ന് ഓട്ടോ തൊഴിലാളികൾ പറയുന്നു. അതേസമയം ജില്ലയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ് മോട്ടോർവാഹന വകുപ്പ്. അനാവശ്യമായി പുറത്ത് ഇറങ്ങുന്ന വാഹനങ്ങൾക്കും കൊവിഡ് നിയന്ത്രണം മറികടക്കുന്നവർക്കെതിരെയും ഇതിനോടകം നടപടി സ്വീകരിച്ചു കഴിഞ്ഞതായി റീജിയണൽ ട്രാൻസ്‌പോര്‍ട്ട് ഓഫിസർ ആർ. രാജീവ് പറഞ്ഞു. കഴിഞ്ഞ ഒന്നര മാസത്തിനിടെ ജില്ലയിൽ 340 ഓളം കേസുകൾ രജിസ്റ്റർ ചെയ്തതായും അദ്ദേഹം പറഞ്ഞു.