കൊല്ലം: കൊട്ടാരക്കര സബ് ഇൻസ്‌പെക്ടർ മാധ്യമ പ്രവർത്തകനോട് അപമര്യാദയായി പെരുമാറിയതായി പരാതി. ഇത് സംബന്ധിച്ച് ഡിജിപിക്കും, മനുഷ്യാവകാശ കമ്മിഷനും, കൊല്ലം റൂറൽ എസ്.പിക്കും മാധ്യമപ്രവര്‍ത്തകന്‍ പരാതി നൽകി. മാധ്യമം കൊട്ടാരക്കര ലേഖകൻ ഷിജു പടിഞ്ഞാറ്റിൻകരയോട് പൊതുജന മധ്യത്തിൽ എസ്.ഐ രാജീവ് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ മറവിൽ സബ് ഇൻസ്‌പെക്ടർ വ്യക്തി വിരോധം തീർക്കുകയാണെന്ന് ഷിജു ആരോപിച്ചു.
വാർത്ത ശേഖരണവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ എത്തിയ തന്നെ എസ്‌ഐ അധിക്ഷേപിച്ച് പുറത്താക്കിയതായും ഷിജു ആരോപിക്കുന്നു. കൊട്ടാരക്കര എസ്.ഐ ക്കെതിരെയുള്ള പൊതു ജനങ്ങളുടെ പരാതിയിൽ വാർത്ത നൽകിയതാണ് വിരോധത്തിന് കാരണമെന്ന് ലേഖകൻ പറയുന്നു. ലേഖകന്‍റെ പരാതിയില്‍ ഏഴ് ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലം റൂറൽ എസ്.പി ഹരിശങ്കർ അന്വേഷണ ഉദ്യോഗസ്ഥരെ ചുമതലപെടുത്തി. സ്റ്റേഷനിലെ സി.സി.ടി.വി ക്യാമറകള്‍ അടക്കം പരിശോധിക്കണമെന്നാണ് നിർദ്ദേശം.