കൊല്ലം: ഓരോ ആരാധാനലയങ്ങൾക്കും സവിശേഷമായ ഐതിഹ്യങ്ങളുണ്ടാകും. ഈ ഐതിഹ്യങ്ങളെയും വിശ്വാസങ്ങളെയും കാത്തു സൂക്ഷിക്കുകയാണ് ചാത്തന്നൂർ വലിയ പള്ളിയിലും ചെയ്യുന്നത്. ചാത്തന്നൂർ വലിയ പള്ളിയെന്ന സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ചരിത്രത്തിന്‍റെ തിരു ശേഷിപ്പുകൾ പാരമ്പര്യ തനിമ ഒട്ടും മായാതെ ഇന്നും കാത്തു സൂക്ഷിക്കുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് മലങ്കര സഭയിലെ ആരാധന വിശ്വാസത്തെ അതേപടി പകർത്തിയിരിക്കുന്നത് ചാത്തന്നൂർ വലിയപള്ളിയിൽ കാണാം. പൗരസ്‌ത്യ സഭയുടെ കാഴ്ചപാടുകൾ ഒരു പക്ഷെ പുതിയ തലമുറയിൽ അന്യം നിന്നുപോകുന്നുണ്ടെങ്കിൽ ഇവിടുത്തെ ചുവർ ചിത്രങ്ങൾ നമ്മെ വിശ്വാസത്തിന്‍റെ അതിർവരമ്പുകളിലേക്ക് കൊണ്ടുപോകുമെന്നതിൽ സംശയമില്ല.
റോമൻ പടച്ചട്ട ധരിച്ച അശ്വാരൂഢനായ ഒരു യോദ്ധാവ്, കൈയ്യിലുള്ള നീണ്ടു കൂർത്ത കുന്തം, രൗദ്രതയോടെ വായ് പിളർന്നു നിൽക്കുന്ന സർപ്പത്തിന്‍റെ വായിൽ കുത്തിയിറക്കി അതിനെ വകവരുത്തുന്നു. ഈ ചിത്രമാണ് വിശുദ്ധ ഗീവർഗീസ് സഹദാ എന്നു കേൾക്കുന്ന മാത്രയിൽ നമ്മുടെ മനസ്സിൽ തെളിയുന്നത്.എന്നാല്‍ ഇവിടത്തെ ചുവർ ചിത്രത്തില്‍ വിശുദ്ധ ഗീവർഗീസ് സഹദായുടെ വലതുവശത്തെ രംഗമാണ് ആലേഖനം ചെയ്തിട്ടുള്ളത്. 1792ലെ ഈ ചുവർ ചിത്രത്തോടൊപ്പമാണ് ചാത്തന്നൂർ പഞ്ചാംഗവും. 1793ലെ ചാത്തന്നൂര്‍ പഞ്ചാംഗത്തിലാണ് ധനു ആറിന് മാര്‍നിക്കോളാസിന്‍റെ കേരളവുമായി ബന്ധപ്പെട്ട ഓർമകൾ രേഖപ്പെടുത്തിയിരിക്കുന്നത്. തമിഴും മലയാളവും കലർന്ന ചാത്തന്നൂർ പഞ്ചാംഗത്തിൽ ഡിസംബർ 25 'ധനുമാസത്തിൽ കന്യാസ്ത്രീ അമ്മ കർത്താവിനെ പ്രസവിച്ച പെരുന്നാൾ ' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
പള്ളിയുടെ ചുവരുകളിൽ ചരിത്രത്തിന്‍റെ മറ്റൊരു ശേഷിപ്പും കാണാനാകും. 1861ലെ വലിയ പള്ളിയിലെ ഒരു കുർബാന ചിത്രമാണത്. ഗീവർഗീസ് യാക്കോബ് കത്തനാർ കുർബാനയ്ക്ക് വാൾ നൽകുന്ന ചിത്രം പകർത്തിയത് ബ്രിട്ടീഷ് സൈന്യത്തിലെ ലഫ്റ്റനന്‍റ് കേണലായ സ്റ്റീവൽസനാണ്. അന്നത്തെ കൽ വിളക്കുകൾ, മെഴുകുതിരി ചട്ടങ്ങൾ, തുടങ്ങി പ്രാർഥന ചടങ്ങുകളിൽ ഉപയോഗിച്ചു വന്ന സാമഗ്രികൾ പലതും നഷ്ടപ്പെട്ടു പോയെങ്കിലും അവശേഷിച്ചവ വലിയ പള്ളി പുതുക്കി പണിതപ്പോഴും പാരമ്പര്യ തനിമ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുന്നു. പള്ളിയുടെ പ്രധാന കവാടത്തിന് മുന്നിലെ ഒറ്റക്കല്ലിൽ തീർത്ത കൽവിളക്കും ചരിത്ര പ്രാധാന്യമുള്ളതാണ്. നാടിന് വെളിച്ചമേകിയിരുന്ന കൽവിളക്കിൽ മറ്റ് മത വിശ്വാസികളും ദീപം തെളിയിക്കാനും പ്രാർഥിക്കാനും എത്താറുണ്ട്.