കൊല്ലം: ആര്യങ്കാവിൽ കൂട്ടം തെറ്റിയ കാട്ടാനക്കുട്ടിയെ തിരികെ വിടാനുള്ള വനം വകുപ്പിന്‍റെ ശ്രമം തുടരുന്നു. ഇന്നലെ രാത്രിയോടെയാണ് അമ്പനാട് എസ്റ്റേറ്റില്‍ തോട്ടിലൂടെ ഒരുമാസം മാത്രം പ്രായമുള്ള കുട്ടിയാന ഒഴുകിയെത്തിയത്. നാട്ടുകാര്‍ കുട്ടിയാനയെ രക്ഷപ്പെടുത്തി കരക്കെത്തിച്ച ശേഷം വനം വകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതര്‍ പലതവണ ആനക്കുട്ടിയെ കാട്ടാനക്കൂട്ടത്തിലേക്ക് തിരികെ വിടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഇതോടെ താല്‍കാലിക കൂട് നിര്‍മ്മിച്ച് അതിലാണ് കുട്ടിയാനയെ പാര്‍പ്പിച്ചിരിക്കുന്നത്. അതേസമയം വനം വകുപ്പിന്‍റെ തന്നെ വെറ്റിനറി സർജന്‍റെ നേതൃത്വത്തില്‍ ആനയുടെ ആരോഗ്യം നിരീക്ഷിച്ചുവരികയാണ്. തോട്ടിലൂടെ ഒഴുകിയെത്തിയതിനാല്‍ ആനയുടെ ശരീരഭാഗങ്ങളിലും കണ്ണിലും മുറിവ് സംഭവിച്ചിട്ടുണ്ട്. കോട്ടൂരിലെ ആന താവളത്തില്‍ നിന്നും പ്രത്യേക പരിശീലനം നേടിയ വനം വകുപ്പ് ജീവനക്കാരും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഒരു മാസം മാത്രം പ്രായമുള്ളതിനാല്‍ ആനക്കുട്ടിയെ തിരികെ വിട്ടാല്‍ മാത്രമേ ജീവന്‍ രക്ഷിക്കാന്‍ കഴിയൂവെന്നും ഇതിനുള്ള ശ്രമം തുടരുകയാണന്നും തെന്മല റേഞ്ച് ഓഫീസര്‍ എം. അജീഷ് പറഞ്ഞു. തെന്മല, ആര്യങ്കാവ്, അച്ചന്‍കോവില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് കുട്ടിയാനയെ തിരികെ വിടാനുള്ള ശ്രമം നടത്തുന്നത്.