കാസര്‍കോട്: സർക്കാർ ശിശു മന്ദിരത്തിൽ ജൈവ പച്ചക്കറിത്തോട്ടം ഒരുക്കി സന്നദ്ധപ്രവർത്തകർ. അന്താരാഷ്ട്ര സന്നദ്ധ സേവന ദിനത്തിലാണ് കാസർകോട് ബെറ്റർ ലൈഫ് ഫൗണ്ടേഷനും ഫയർഫ്ലൈസും സംയുക്തമായി കൃഷിയിറക്കാൻ രംഗത്തിറങ്ങിയത്. സന്നദ്ധ സേവന ദിനത്തെ സേവന പ്രവർത്തനങ്ങളിലൂടെ ഓർമപ്പെടുത്തുകയാണ് ഒരുകൂട്ടം സന്നദ്ധപ്രവർത്തകർ. മുകിൽ തോപ്പ് എന്ന പേരിലാണ് രണ്ട് സർക്കാർ ഇതര സ്ഥാപനങ്ങൾ കൈകോർത്ത് പച്ചക്കറിത്തോട്ടം ഒരുക്കിയത്.
പരവനടുക്കത്തെ ചിൽഡ്രൻസ് വളപ്പിൽ പച്ചക്കറികൾക്കൊപ്പം വാഴക്കന്നുകളും കപ്പയും വെച്ചുപിടിപ്പിച്ചു. ഇവിടത്തെ അന്തേവാസികൾക്കും ജീവനക്കാർക്കുമാണ് പച്ചക്കറിത്തോട്ടത്തിന്‍റെ പരിപാലന ചുമതല. നിലവിൽ ചിൽഡ്രൻസ് ഹോമിലെ ഭക്ഷണത്തിനുള്ള പച്ചക്കറികൾ പുറത്തുനിന്നുമാണ് വാങ്ങുന്നത്. ഇതിന് പരിഹാരമെന്നോണമാണ് വളണ്ടിയർ സേന രംഗത്തിറങ്ങി പച്ചക്കറികൾക്ക് വിത്തിട്ടത്. പരിസ്ഥിതി സംരക്ഷണവും വിദ്യാഭ്യാസവും ലക്ഷ്യമാക്കി പ്രവർത്തിക്കുകയാണ് ബെറ്റർ ലൈഫ് ഫൗണ്ടേഷൻ. സന്നദ്ധ സേവനത്തിലൂടെ സാമൂഹിക മാറ്റം എന്ന സന്ദേശമാണ് ഫയർഫ്ലൈസ് മുന്നോട്ടുവെക്കുന്നത്.