കാസർകോട്: ശശി തരൂരിന്‍റെ പലസ്‌തീൻ പരാമർശം ഇനി വിവാദമാക്കേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ശശി തരൂർ പ്രസ്‌താവന തിരുത്തിയിട്ടുണ്ട്. ഇനി വിവാദമാക്കേണ്ട കാര്യമില്ല. കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സ്വതന്ത്ര പലസ്‌തീനൊപ്പമാണ് കോൺഗ്രസെന്നും വിഡി സതീശൻ കാസർകോട് മാധ്യമങ്ങളോട് പറഞ്ഞു (VD Satheesan About Shashi Tharoor's Remarks On Palestine Issue).
അതേസമയം ശശി തരൂരിന്‍റെ പ്രസംഗം ലോക്‌സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ്. തലസ്ഥാനത്തെ മഹല്ല് കമ്മിറ്റികളുടെ കോർഡിനേഷൻ കമ്മിറ്റി പലസ്‌തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്നും തരൂരിനെ ഒഴിവാക്കിയത് എതിർപ്പിന്‍റെ തുടക്കമായി പാർട്ടി കാണുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട്ട് പലസ്‌തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ഇസ്രയേലിന്‍റെ കൂട്ടക്കുരുതിയെ അപലപിച്ചും മുസ്‌ലിം ലീഗ് സംഘടിപ്പിച്ച മനുഷ്യാവകാശ റാലിയിൽ ഹമാസിനെ ‘ഭീകരവാദികൾ’ എന്ന് തരൂർ വിശേഷിപ്പിച്ചത് വിവാദമായിരുന്നു.
എന്നും പലസ്‌തീനൊപ്പമെന്ന് ശശി തരൂർ: ഹമാസ് തീവ്രവാദ സംഘടനയാണെന്ന മുസ്‌ലിം ലീഗ് വേദിയിലെ പ്രസംഗത്തിൽ വിശദീകരണവുമായി ശശി തരൂർ എംപി. താൻ എന്നും പലസ്‌തീൻ ജനതയ്‌ക്ക് ഒപ്പമാണെന്നാണ് തരൂരിന്‍റെ വിശദീകരണം. തന്‍റെ പ്രസംഗം ഇസ്രയേലിന് അനുകൂലമാക്കി ആരും വ്യാഖ്യാനിക്കേണ്ട. പ്രസംഗത്തിലെ ഒരു വാചകം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും ശശി തരൂർ പറഞ്ഞു.
പ്രസംഗം ആയുധമാക്കി സിപിഎമ്മും സുന്നി അനുകൂലികളും സമസ്‌ത പോഷക സംഘടന ഭാരവാഹികളും വിമർശനവുമായി രംഗത്തുവന്നതിന് പിന്നാലെയാണ് ശശി തരൂരിൻ്റെ വിശദീകരണം. 26 നാണ് ശശി തരൂർ എംപി മുഖ്യാതിഥിയായി പങ്കെടുത്ത പലസ്‌തീന്‍ ഐക്യദാർഢ്യ മഹാറാലി മുസ്‌ലിം ലീഗ് സംഘടിപ്പിച്ചത്. എന്നാൽ, റാലിക്ക് പിന്നാലെ ചടങ്ങിലെ ശശി തരൂരിന്‍റെ പ്രസംഗം വിവാദമാകുകയായിരുന്നു. മുസ്‌ലിം ലീഗിന്‍റെ ചെലവിൽ ശശി തരൂർ ഇസ്രയേൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചെന്നായിരുന്നു എം സ്വരാജ് സംഭവത്തെ വിമർശിച്ചത്.
ALSO READ: 'കോണ്‍ഗ്രസ് പൊരുതുന്ന പലസ്‌തീനിനൊപ്പം, ശശി തരൂരിനെ ഒറ്റപ്പെടുത്തേണ്ടതില്ല': രമേശ് ചെന്നിത്തല
ശശി തരൂരിന്‍റ വിവാദ പ്രസംഗത്തെക്കുറിച്ച് എംഎം ഹസൻ: ഇസ്രയേൽ യുദ്ധത്തിനിടെ ഹമാസിനെ ഭീകരവാദികൾ എന്ന് വിശേഷിപ്പിച്ച പ്രസ്‌താവന ശശി തരൂർ തന്നെ തിരുത്തിയതാണെന്നും ഹമാസിനെ ഭീകര സംഘടനയായി കാണുന്നത് പാശ്ചാത്യ മാധ്യമങ്ങളും സയണിസ്‌റ്റുകൾ ആണെന്നും ഹമാസിന്‍റേത് പ്രത്യാക്രമണം ആയിട്ടാണ് താൻ കാണുന്നതെന്നും യുഡിഎഫ് കൺവീനർ എംഎം ഹസൻ.
ഹമാസ് ഒരു പ്രതിരോധ സേനയാണ്. മോദിയുടെയും നെതന്യാഹുവിന്‍റെയും ശബ്‌ദം ഒരുപോലെയാണ്. യുഡിഎഫിന് ഒരു ആശങ്കയുമില്ല. കോൺഗ്രസ് എല്ലാ കാലത്തും നിലകൊണ്ടത് പലസ്‌തീനൊപ്പമാണ്. പണ്ട് മുതലേ അതാണ് പാർട്ടി നയം. പലസ്‌തീൻ അനുകൂല ലീഗിന്‍റെ റാലിയിൽ തന്നെ ക്ഷണിക്കാത്തതിൽ പരാതിയില്ലെന്നും എംഎം ഹസ്സൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ: ഹമാസിനെ ഭീകര സംഘടനയായി കാണുന്നത് പാശ്ചാത്യ മാധ്യമങ്ങളും സയണിസ്‌റ്റുകളും' ; എംഎം ഹസൻ